പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവ് കെ.പത്മരാജന്‍ കുറ്റക്കാരന്‍

കണ്ണൂര്‍: പാലത്തായി പീഡനക്കേേസില്‍ ബിജെപി നേതാവ് കടവത്തൂര്‍ സ്വദേശി കെ പത്മരാജന്‍ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. തലശ്ശേരി അതിവേഗ പോക്സോ കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പാനൂര്‍ പാലത്തായില്‍ 10 വയസുകാരിയെ ബിജെപി നേതാവും അധ്യാപകനുമായ പത്മരാജന്‍ പീഡിപ്പിച്ച കേസിലാണ് വിധി. പ്രതിക്കുള്ള ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. 376 എബി, ബലാത്സംഗം, പോക്സോ ആക്ട് പ്രകാരവുമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ജീവപര്യന്തവും, വധശിക്ഷയും ലഭിക്കാവുന്ന കുറ്റങ്ങളാണിവ. ഏറെ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച കേസില്‍ പരാതി വ്യാജമാണെന്നും എസ്ഡിപിഐ ഗൂഢാലോചനയെന്നുമായിരുന്നു ബിജെപി ആരോപണം. അഞ്ചുതവണ അന്വേഷണസംഘത്തെ മാറ്റിയ കേസില്‍ സംസ്ഥാന സര്‍ക്കാരും പ്രതിരോധത്തിലായിരുന്നു. നേരത്തെ, കുട്ടിയുടെ മൊഴിയും, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമടക്കമുള്ള തെളിവുകള്‍ ഉണ്ടായിട്ടും ബിജെപി നേതാവായ കുനിയില്‍ പത്മരാജനെതിരെ പോലീസ് പോക്സോ വകുപ്പ് ഒഴിവാക്കി കുറ്റപത്രം നല്‍കിയത് വന്‍വിവാദമായിരുന്നു. കേസില്‍ പ്രതിയെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരും ബിജെപിയും ഒത്തുകളിക്കുന്നു എന്ന് മുസ്ലിംലീഗും കോണ്‍ഗ്രസും പ്രചാരണം നടത്തിയിരുന്നു. 2020ല്‍ ജനുവരി 15നും ഫെബ്രുവരി രണ്ടിനുമിടയില്‍ സ്കൂളിലെ ബാത്ത്റൂമില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. ഈ കേസിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്.