സിനിമ നയ രൂപീകരണ സമിതിയില്‍ നിന്ന് മുകേഷ് ഒഴിയാന്‍ പാര്‍ട്ടി നിര്‍ദ്ദേശം നല്‍കി?

തിരുവനന്തപുരം: സിനിമാ കോണ്‍ക്ലേവിന്‍റെ ഭാഗമായി രൂപീകരിച്ച ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ നിന്ന് എംഎല്‍എയും നടനുമായ മുകേഷ് ഒഴിയും. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുകേഷ് ഒഴിയാന്‍ ആലോചന. ഒഴിയാന്‍ പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയെന്നും സൂചനയുണ്ട്.

സിനിമ നയരൂപീകരണ സമിതിയില്‍ ആരോപണ വിധേയനായ മുകേഷിന് അംഗം നല്‍കിയത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണാണ് സമിതി ചെയര്‍മാന്‍. മഞ്ജു വാര്യര്‍, നടി പത്മപ്രിയ, സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍, ഛായാഗ്രാഹകന്‍ രാജീവ് രവി, നടി നിഖില വിമല്‍, നിര്‍മ്മാതാവ് സന്തോഷ് കുരുവിള, സി അജോയ്, സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്‍റണി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫാണ് ആദ്യം മുകേഷിനെതിരെ രംഗത്ത് വന്നത്. 19 വര്‍ഷം മുമ്പ് ടിവി ഷോ പരിപാടിയുടെ അവതാരകനായിരുന്ന മുകേഷ്, ആ പരിപാടിയുടെ ഭാഗമായെത്തിയ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു ടെസ് ജോസഫ് ട്വിറ്ററില്‍ കുറിച്ചത്. ഇതിന് പിന്നാലെ ഇന്ന് നടി മിനു മുനീറാണ് മുകേഷിനെതിരെ ആരോപണവുമായി രംഗത്തുവന്നു. നയരൂപീകരണ സമിതിയില്‍ മുകേഷ് തുടരുന്നതോടെ സര്‍ക്കാരിന്‍റെ നയം വ്യക്തമാണെന്ന് വിമര്‍ശിച്ച് ഷാഫി പറമ്പില്‍ രംഗത്തെത്തി. ഇതിലും ഭേദം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എവിടെയെങ്കിലുമിട്ട് സര്‍ക്കാര്‍ കത്തിക്കുന്നതായിരുന്നു. വേട്ടക്കാര്‍ക്കൊപ്പമാണ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.