കാസര്‍കോട്ട് മോക്പോളില്‍ ചെയ്യാത്ത വോട്ട് ബിജെപിക്ക്, സുപ്രീംകോടതി ഇടപെട്ടു

കാസര്‍കോട്: ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കാസര്‍കോട് മണ്ഡലത്തില്‍ നടത്തിയ മോക് പോളില്‍, ചെയ്യാത്ത വോട്ട് വോട്ടിങ് മെഷീന്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പേരില്‍ രേഖപ്പെടുത്തിയെന്ന പരാതിയില്‍ ഇടപെട്ട് സുപ്രീം കോടതി. മോക് പോളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മിഷനു നിര്‍ദ്ദേശം നല്‍കി. മോക് പോളില്‍ കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങള്‍ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി. വിവിപാറ്റുകള്‍ എണ്ണണമെന്ന വാദത്തിനിടെയാണ് അഭിഭാഷകന്‍ കാസര്‍കോട്ടെ മോക് പോള്‍ വിഷയം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്.

ഇതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികളുടെ ഏജന്‍റുമാര്‍ പരാതി ഉന്നയിച്ചിരുന്നു. കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി. ബാലകൃഷ്ണന്‍, സിറ്റിങ് എംപിയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവരുടെ ഏജന്‍റുമാരാണ് ജില്ലാ കലക്ടര്‍ കെ. ഇന്‍ബാശേഖറിനു പരാതി നല്‍കിയത്. മോക് പോളിന്‍റെ ആദ്യ റൗണ്ടില്‍ 190 വോട്ടിങ് മെഷീനുകളും പരിശോധിച്ചു. 20 മെഷീനുകളാണ് ഒരുസമയം പബ്ലിഷ് ചെയ്തത്. ഒരു യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ പത്ത് ഓപ്ഷനുണ്ട്. ഓരോ ഓപ്ഷനും ഓരോ തവണ അമര്‍ത്തി പരീക്ഷിച്ചപ്പോള്‍ നാലു മെഷീനുകളില്‍ ബിജെപിക്ക് രണ്ടു വോട്ട് ലഭിച്ചതായി വ്യക്തമാക്കി. ബിജെപിയുടെ ചിഹ്നത്തില്‍ അമര്‍ത്താതിരുന്നപ്പോഴും പാര്‍ട്ടിയുടെ കണക്കില്‍ ഒരു വോട്ട് രേഖപ്പെടുത്തി. ഇതേത്തുടര്‍ന്ന് ഈ മെഷീനുകള്‍ മാറ്റണമെന്ന് ഏജന്‍റുമാര്‍ ആവശ്യപ്പെട്ടു.

മോക് പോളില്‍ കുറഞ്ഞത് 4 വോട്ടിംങ് യന്ത്രങ്ങള്‍ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ഏജന്‍റുമാര്‍ ഇന്നലെ തന്നെ രംഗത്തുവന്നിരുന്നു.

ഇതുസംബന്ധിച്ച് എം.വി.ബാലകൃഷ്ണന്‍മാസ്റ്ററുടേയും രാജ്മോഹന്‍ ഉണ്ണിത്താന്‍റെയും ഏജന്‍റുമാര്‍ ജില്ലാ കലക്ടര്‍ ഇമ്പശേഖരന് പരാതിയും നല്‍കി. വോട്ട് രേഖപ്പെടുത്തുമ്പോള്‍ ബിജെപിക്കാണ് വോട്ട് ലഭിക്കുന്നതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഏജന്‍റ് മുഹമ്മദ് നാസര്‍ ചെര്‍ക്കളം അബ്ദുള്ള കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞു. വോട്ടിംങ് മെഷീനില്‍ കൈപ്പത്തി ചിഹ്നം മറ്റ് ചിഹ്നങ്ങളേക്കാള്‍ ചെറുതായിട്ടാണ് രേഖപ്പെടുത്തിയതെന്നും അദ്ദേഹം പരാതിപ്പെട്ടിരുന്നു.