കേരളത്തില്‍ മുന്നറിയിപ്പില്ലാതെ വിമാന സര്‍വീസുകള്‍ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാര്‍ കുടുങ്ങി

കണ്ണൂര്‍: മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങള്‍ റദ്ദാക്കിയതോടെ നൂറുകണക്കിന് യാത്രക്കാര്‍ കണ്ണൂര്‍- നെടുമ്പാശ്ശേരി- തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ കുടുങ്ങി. കണ്ണൂരില്‍ നിന്ന് അബുദാബി, ഷാര്‍ജ, മസ്കറ്റ് എന്നിവിടങ്ങളിലേക്കായി പോകേണ്ട മൂന്ന് വിമാനങ്ങളുടെ സര്‍വീസാണ് ആദ്യം റദ്ദാക്കിയത്.

ഇതിന് ശേഷമാണ് നെടുമ്പാശ്ശേരിയിലും നാല് വിമാന സര്‍വീസുകളും റദ്ദാക്കിയ വിവരം പുറത്തുവരുന്നത്. ഷാര്‍ജ, മസ്കറ്റ്, ബഹൈറൈന്‍, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകളാണ് നെടുമ്പാശ്ശേരിയില്‍ റദ്ദാക്കിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട ആറ് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ കൂടി റദ്ദാക്കി. ദുബായ്, റാസല്‍ഖൈമ, ജിദ്ദ, ദോഹ, ബഹ്റൈന്‍, കപവൈറ്റ് വിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.

വിമാന സര്‍വീസുകള്‍ റദ്ദാക്കിയ വിവരം അറിഞ്ഞതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു. മണിക്കൂറുകളോളം തങ്ങളെ കാത്തുനിര്‍ത്തിച്ചുവെന്നും മോശമായ രീതിയാണിതെന്നും ഇവര്‍ പ്രതികരിച്ചു. രണ്ട് മണിക്കൂര്‍ മുമ്പ് മാത്രമാണ് ഇങ്ങനെയൊരു അറിയിപ്പുണ്ടായത് എന്നാണ് ജീവനക്കാര്‍ അറിയിച്ചത്. അതേസമയം ജീവനക്കാരുടെ മിന്നല്‍ പണിമുടക്കാണ് സര്‍വീസുകള്‍ മുടങ്ങാന്‍ കാരണമെന്നാണ് അനൗദ്യോഗിക വിവരം. അലവന്‍സ് അടക്കമുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി എയര്‍ ഇന്ത്യ ജീവനക്കാര്‍ രാജ്യവ്യാപകമായി നടത്തിയ പണിമുടക്കാണെന്നാണ് വിവരം.

കണ്ണൂരില്‍ നാളെ മുതലുള്ള വിമാനങ്ങളില്‍ ടിക്കറ്റ് നല്‍കാമെന്ന ഉറപ്പില്‍ യാത്രക്കാര്‍ പ്രതിഷേധം അസവസാനിപ്പിച്ചു. മുന്‍ഗണനാ ക്രമത്തില്‍ ടിക്കറ്റ് നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വിമാനങ്ങള്‍ റദ്ദാക്കിയ വിവരം യാത്രക്കാരെ നേരത്തെ അറിയിക്കാതിരുന്നതിനാല്‍ സാധാരണ രീതിയില്‍ യാത്ര പുറപ്പെടാനായി വിമാനത്താവളത്തിലെത്തിയ ആളുകള്‍ രൂക്ഷമായാണ് പ്രതിഷേധിച്ചത്. ഇതോടെ വിമാനത്താവളങ്ങളില്‍ സംഘര്‍ഷ സമാന സാഹചര്യമാണുണ്ടായത്. മുന്നറിയിപ്പ് കൂടാതെ വിമാനം റദ്ദാക്കിയതിന്‍റെ പ്രതിഷേധം എയര്‍ ഇന്ത്യയുടെ സമൂഹമാധ്യമ പേജുകളില്‍് യാത്രക്കാര്‍ രേഖപ്പെടുത്തുന്നുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധമുണ്ടായി, നൂറുകണക്കിന് യാത്രക്കാരാണ് സമരത്തിന് പിന്നാലെ കുടുങ്ങി. അതേസമയം യാത്ര പുനക്രമീകരിക്കുന്നതിനും ടിക്കറ്റ് തുക റീഫണ്ട് ചെയ്യാനും അവസരമുണ്ടാകുമെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം.