ഇരട്ടക്കൊലകേസ് വിചാരണ അവസാനഘട്ടത്തില്‍; വിധി അടുത്തമാസം ഉണ്ടായേക്കും

പെരിയ: കോളിളക്കം സൃഷ്ടിച്ച പെരിയ കല്യോട്ട് ഇരട്ടകൊലകേസില്‍ വിചാരണ നടപടികള്‍ അവസാനഘട്ടത്തിലെത്തി. അന്വേഷണ ഉദ്യോഗസ്ഥരായ സിബിഐയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വിചാരണയും പൂര്‍ത്തിയായി.ഇനി മറ്റുനടപടിക്രമങ്ങള്‍ക്ക് ശേഷം അടുത്തമാസം തന്നെ വിധിപറയുമെന്നാണ് സൂചന. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും 2019 ഫെബ്രുവരിയിലാണ് ദാരുണമായി വെട്ടിക്കൊലപ്പെടുത്തിയത്. ടി.പി. ചന്ദ്രശേഖരന്‍ കൊലപാതകക്കേസ് എന്നപോലെ രാഷ്ര്ടീയകേരളം ഉറ്റുനോക്കുന്ന മറ്റൊരു വിധിയാകും പെരിയ കൊലപാതകക്കേസിലേത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്ന പ്രത്യേകതയും ഇതിനുണ്ട്.

എറണാകുളം പ്രത്യേക സി.ബി.ഐ. കോടതിയിലാണു കേസിന്റെ വിചാരണ നടക്കുന്നത്. കേസില്‍ മുന്‍ എം.എല്‍.എയും സി.പി.എം നേതാവുമായ കെ.വി. കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായ കെ.മണികണ്ഠന്‍ എന്നിവരുള്‍പ്പെടെ 24 പ്രതികളാണുള്ളത്. സി.പി.എം പ്രാദേശിക നേതാവ് പീതാംബരനാണ് ഒന്നാം പ്രതി. ഇരു കൊലപാതകക്കേസിലും സി.പി.എമ്മിനു പങ്കില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും വടകര മണ്ഡലത്തില്‍ ടി.പി. കേസ് സംബന്ധിച്ച് കെ.കെ. ശൈലജയും പെരിയ കേസിനെക്കുറിച്ച് എം.വി. ബാലകൃഷ്ണനും വിശദീകരിക്കണ്ടി വരും. എല്‍.ഡി.എഫ്. തട്ടകമായ കാസര്‍കോട് 2019 ല്‍ യു.ഡി.എഫാണു വിജയിച്ചത്. ഇതിനു പിന്നില്‍ പെരിയ ഇരട്ടക്കൊലക്കേസ് ഏറെ സ്വാധീനിച്ചിരുന്നു. ഈ തെരഞ്ഞെടുപ്പു കാലത്ത് ഈ കേസന്റെ വിധികൂടി വരുമ്പോള്‍ കാസര്‍കോട്ടെ രാഷ്ട്രീയസാഹചര്യം ആര്‍ക്കനുകൂലമാകുമെന്നു കണ്ടറിയണം.

ആര്‍.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ ആറു പ്രതികളുടെ ശിക്ഷ ഹൈക്കോടതി ഇരട്ട ജീവപര്യന്തമാക്കി ഉയര്‍ത്തിയിരുന്നു. വലിയ പ്രാധാന്യം ടി.പി. കേസിനില്ലാതിരുന്ന ഘട്ടത്തിലാണു ഹൈക്കോടതിയുടെ വിധി വന്നത്. അങ്ങനെ ഈ തെരഞ്ഞെടുപ്പിലും ടിപി കേസ് രാഷ്ട്രീയചര്‍ച്ചയായി. ഇരട്ടക്കൊലപാതകത്തിനു ശേഷമുള്ള രാഷ്ട്രീയസാഹചര്യം 2019 ല്‍ രാജ്‌മോഹന്‍ ഉണ്ണിത്താന് അനുകൂലമാകുകയായിരുന്നു. പിന്നാലെ നടന്ന തെരഞ്ഞെടുപ്പുകളിലും ഈ കൊലപാതകക്കേസ് ചര്‍ച്ചയായി. അത് യു.ഡി.എഫിന് അനുകൂലമാകുകയും ചെയ്തു.