ചീനിക്കുഴി കൂട്ടക്കൊലപാതകത്തില്‍ പ്രതി ഹമീദിന് തൂക്കുകയര്‍

ഇടുക്കി: ചീനിക്കുഴി കൂട്ടക്കൊലപാതക കേസില്‍ പ്രതി ഹമീദിന് വധശിക്ഷ വിധിച്ച് കോടതി. പത്ത് വര്‍ഷം തടവുശിക്ഷ അനുഭവിക്കുന്നതിനൊപ്പം അഞ്ച് ലക്ഷം രൂപ പിഴ നല്‍കാനും കോടതി ഉത്തരവിട്ടു. ഹമീദ് കുറ്റക്കാരനാണെന്ന് നേരത്തെ തൊടുപുഴ അഡീഷണല്‍ ജില്ലാ കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വാദം പൂര്‍ത്തിയായ കേസില്‍ ഇന്ന് പ്രതിക്ക് വധ ശിക്ഷ വിധിക്കുകയായിരുന്നു കോടതി. മകന്‍ മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, ഇവരുടെ മക്കളായ മെഹ്റിന്‍, അസ്ന എന്നിവരെ ഹമീദ് തീ കൊളുത്തി കൊല്ലുകയായിരുന്നു ഹമീദ്. കുടുംബ വഴക്ക്, സ്വത്ത് തര്‍ക്കം എന്നിവ കാരണമായിരുന്നു പ്രതി കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നും ശ്വാസ തടസ്സം ഉള്‍പ്പെടെ ഉള്ള അസുഖങ്ങള്‍ ഉണ്ടെന്നും പ്രതി ഹമീദ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ പരമാവധി ശിക്ഷ തന്നെ പ്രതിക്ക് നല്‍കണമെന്ന് പ്രൊസിക്യൂഷന്‍ വാദിക്കുകയായിരുന്നു. നാലുപേരെ ജീവനോടെ കത്തിച്ച ആളാണ് പ്രതി. നിഷ്കളങ്കരായ രണ്ടു കുട്ടികളെ പോലും വെറുതെ വിട്ടില്ല. പൊതുസമൂഹത്തിന്‍റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പ്രതിയുടെ പ്രായം പരിഗണിക്കണമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍റെ മറ്റൊരു വാദം. ചീനിക്കുഴി സ്വദേശി അലിയാക്കുമന്നേല്‍ ഹമീദാണ് മകന്‍ മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, ഇവരുടെ മക്കളായ മെഹ്റിന്‍, അസ്ന എന്നിവരെ തീകൊളുത്തി കൊലപ്പെടുത്തിയത്. 2022 മാര്‍ച്ച് 18 നായിരുന്നു നാടിനെയാകെ നടുക്കിയ ക്രൂര കൊലപാതകം. കുടുംബ വഴക്കിനെ തുടര്‍ന്ന് വീട്ടിലെ കിടപ്പുമുറി പുറത്ത് നിന്ന് പൂട്ടിയ ശേഷമായിരുന്നു ഹമീദ് തീ കൊളുത്തിയത്. വീട്ടിലെ വാട്ടര്‍ ടാങ്ക് കാലിയാക്കിയ ശേഷം ജനല്‍ വഴി പെട്രോള്‍ നിറച്ച കുപ്പികള്‍ തീകൊളുത്തി അകത്തേക്കെറിയുകയായിരുന്നു. ബഹളം കേട്ട് അയല്‍വാസികളെത്തിയെങ്കിലും തീ ആളിപ്പടര്‍ന്നതിനാല്‍ ആരെയും രക്ഷിക്കാന്‍ സാധിച്ചില്ല. 71 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് വാദം പൂര്‍ത്തിയായത്. സംഭവത്തിന് ദൃക്സാക്ഷികളുടേതുടള്‍പ്പെടെയുളള മൊഴികള്‍ പ്രോസിക്യൂഷന് അനുകൂലമാണ്.