ശബരിമല സ്വര്‍ണ്ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റി റിമാന്‍ഡില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്ഐടി കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയെ കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തെ കസ്റ്റഡി കഴിയുന്ന പശ്ചാത്തലത്തിലാണ് റാന്നി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മഡജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിലിലേക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയെ മാറ്റും. അതേസമയം, ഉണ്ണികൃഷ്ണന്‍ പോറ്റിയെ അടുത്ത ആഴ്ച കട്ടിളപാളി തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്യും.

ദ്വാരപാലക പാളികളിലെ സ്വര്‍ണ കൊള്ളയ്ക്ക് പുറമെ കട്ടിളപാളികളിലെ സ്വര്‍ണ കവര്‍ച്ചയില്‍ കൂടി പോറ്റിയെ അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ എസ്.ഐ.ടി ഇന്ന് കോടതിയില്‍ നല്‍കി. കേസിലെ രണ്ടാം പ്രതി മുരാരി ബാബുവിനെ രണ്ട് കേസുകളിലും പ്രത്യേക സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരെയും ഒരുമിച്ചുള്ള ചോദ്യം ചെയ്യലാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയത്. സ്വര്‍പാളികള്‍ ചെമ്പ് പാളികള്‍ എന്ന് രേഖപ്പെടുത്തിയതിലെ ഗൂഢാലോചനയിലാണ് ചോദ്യം ചെയ്യല്‍. നേരത്തെ ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഉണ്ണികൃഷ്ന്‍ പോറ്റിയും കൂട്ടാളികളും കവര്‍ച്ച ചെയ്ത സ്വര്‍ണത്തിന് തത്യുമായ സ്വര്‍ണം പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, കേസില്‍ ദേവസ്വം ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ചിരിക്കുകയാണ് എസ്ഐടി. രേഖകള്‍ നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ഇനി സാവകാശം നല്‍കാനാകില്ലെന്നും എസ്ഐടി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 1999 ല്‍ വിജയ് മല്യ സ്വര്‍ണ്ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ഉടന്‍ ലഭ്യമാക്കണമെന്ന് എസ്ഐടി ആവശ്യം. ശബരിമലയിലെ മരാമത്ത് രേഖകള്‍ ഉള്‍പ്പെടെ അന്വേഷണത്തിന് അനിവാര്യമാണെന്നും രേഖകള്‍ കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇനി സാവകാശം നല്‍കാന്‍ ആകില്ലെന്നും എസ്ഐടി മുന്നറിയിപ്പ് നല്‍കി.