പി എസ് സിയെ കരിവാരിതേക്കരുത്, അന്വേഷണത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎസ്സി അംഗത്വം കിട്ടാന്‍ ലക്ഷങ്ങള്‍ കൈക്കൂലി നല്‍കിയെന്ന ആരോപണം നിയമസഭയില്‍ സബ്മിഷനായി ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഗൗരവമേറിയ ആരോപണമാണിത്. മന്ത്രി റിയാസിന്‍റെ പേര് പറഞ്ഞാണ് യുവ നേതാവ് പണം കൈപ്പറ്റിയതെന്നാണ് പുറത്തുവരുന്ന വിവരം. പോലീസ് കേസെടുത്ത് അന്വേഷിക്കണം.

ഇത്തരം പണം വാങ്ങുന്ന ആളുകള്‍ പാര്‍ട്ടിയില്‍ ഉണ്ട് എന്നത് ഗൗരവകരമാണ്. പിഎസ്സി അംഗത്വം ലേലത്തില്‍ വെക്കുന്നു. ഇത് ആദ്യ സംഭവം അല്ല. കണ്ണൂരിലെ പോലെ കോഴിക്കോടും കോക്കസ് പ്രവര്‍ത്തിക്കുന്നു. പിഎസ് സി അംഗത്വം ലേലത്തില്‍ വെക്കുന്നു. ഇനി എന്ത് വിശ്വാസ്യത. സിപിഎമ്മിലെ ആഭ്യന്തര കാര്യം അല്ല ഇത്. ഇത് പാര്‍ട്ടിക്കാര്യം പോലെ കൈകാര്യം ചെയ്യുന്നു. എന്ത് കൊണ്ട് പരാതി പോലീസിന് കൈ മാറുന്നില്ല. ഇത് പാര്‍ട്ടി കോടതി അല്ല തീരുമാനിക്കേണ്ടതെന്നും വി.ഡി.സതീശന്‍ പറഞ്ഞു. രാജ്യത്തെ ഏറ്റവും സുതാര്യ സ്ഥാപനം ആണ് പിഎസ് സിയെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഇത് വരെ കമ്മീഷനെതിരെ ആരോപണം ഉണ്ടായിട്ടില്ല. അംഗങ്ങളുടെ നിയമനം സുതാര്യമാണ്. മാധ്യമ വാര്‍ത്ത അല്ലാതെ ക്രമക്കേട് ശ്രദ്ധയില്‍ പെട്ടിട്ടില്ല. നിയമനത്തില്‍ തെറ്റായ രീതി ഇല്ലെന്നു ഉറപ്പിച്ചു പറയാം. നിയമിച്ചവരെ കുറിച്ച് ഒരു ആക്ഷേപവും ഉയര്‍ന്നിട്ടില്ല. അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാണ്. ആശങ്ക വേണ്ട. തട്ടിപ്പ് നടത്തുന്നവര്‍ക്ക് എതിരെ കടുത്ത നടപടി ഉണ്ടാകും. പിഎസ് സിയെ ഇതിന്‍റെ പേരില്‍ കരി വാരി തേക്കരുതെന്നും അദ്ദേഹം പറഞ്ഞു. കോഴ ആരോപണം ഇപ്പോള്‍ സെറ്റില്‍ ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.