അവയവക്കടത്ത്: പ്രതിയെ തേടി അന്വേഷണ സംഘം ഹൈദരാബാദിലേക്ക്

കൊച്ചി: രാജ്യാന്തര അവയവ കടത്ത് അന്വേഷണ സംഘം ഹൈദരാബാദിലേക്ക്. ഒന്നാം പ്രതി സബിത്ത് നാസര്‍ അവയവ കടത്ത് സംഘവുമായി ആദ്യം ബന്ധം സ്ഥാപിക്കുന്നത് ഹൈദരാബാദില്‍ വെച്ച് എന്നതിലാണ് ഇവിടെ ഉള്ള പ്രധാന കണ്ണിയെ തേടി അന്വേഷണം. അവയവ കടത്തില്‍ ഇരയായ പാലക്കാട് സ്വദേശി ഷബീറിനെ തമിഴ്നാട്ടില്‍ നിന്നും കണ്ടെത്താന്‍ ആയില്ല. ഇയാളുടെ ആരോഗ്യ സ്ഥിതി ആശങ്കയില്‍ എന്നാണ് വിവരം. ശാസ്ത്രക്രിയക്ക് ശേഷം ഇയാള്‍ ആരോഗ്യം വീണ്ടെടുത്തിട്ടില്ല.

പോലീസ് എത്തുന്നത് അറിഞ്ഞതോടെ ഇയാള്‍ തമിഴ്നാട്ടിലെ താമസ സ്ഥലം മാറ്റി. തിരച്ചില്‍ തുടരുന്നത് ഇയാളുടെ ആരോഗ്യ സ്ഥിതിയെ ബാധിക്കും എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. കസ്റ്റഡിയില്‍ കിട്ടിയ സജിത്ത് ശ്യാമിനെയും സബിത് നാസറിനെയും ഇന്ന് അന്വേഷണ സംഘം ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യും. കടത്ത് സംഘത്തിന്‍റെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തത് സജിത്ത് ആണ്. മറ്റൊരു പ്രതിയായ മധുവിനെ ഇറാനില്‍ നിന്നും പിടികൂടാന്‍ ഉണ്ട്.