ഓണ്‍ലൈന്‍ തട്ടിപ്പ്: മലപ്പുറം സ്വദേശിയുടെ 1.8 കോടി തട്ടിയ കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റില്‍

മലപ്പുറം: സ്റ്റോക്ക് ട്രേഡിംഗിന്‍റെ പേരില്‍ ഒരു കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കാഞ്ഞങ്ങാട്ടുകാരനെ മലപ്പുറം സൈബര്‍ പോലീസ് അറസ്റ്റുചെയ്തു. കാഞ്ഞങ്ങാട് സൗത്തിലെ ബൈത്തുല്‍ മുഹമ്മദ് വീട്ടില്‍ മുഹമ്മദ് മുജ്തബ (21)യെയാണ് മലപ്പുറം സൈബര്‍ പോലീസ് തന്ത്രപരമായി പിടികൂടിയത്. വേങ്ങര വലിയോറ പുത്തനങ്ങാടി സ്വദേശിയില്‍ നിന്നും 1.8 കോടി രൂപ തട്ടിയെടുത്ത കേസിലാണ് ഇയാളെ പിടികൂടിയത്. ഫേസ്ബുക്കില്‍ കണ്ട സ്റ്റോക്ക് ഇന്‍വെസ്റ്റ്മെന്‍റ് പരസ്യത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്ത് അവരുടെ വാട്സ്ആപ് ഗ്രൂപ്പില്‍ കയറിയ വേങ്ങര സ്വദേശിയില്‍ നിന്നും സ്റ്റോക്ക് ട്രേഡിംഗ് ആണെന്ന് വിശ്വസിപ്പിച്ച് പല തവണകളിലായി പണം തട്ടിയെടുക്കുകയായിരുന്നു. പിന്നീട് സംഗതി തട്ടിപ്പാണെന്ന് മനസ്സിലായതോടെയാണ് വേങ്ങര സ്വദേശി പോലീസില്‍ പരാതി നല്‍കിയത്. പോലീസ് കേസെടുത്തുവെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് മലപ്പുറം സൈബര്‍ പോലീസിന് കേസ് കൈമാറി. സൈബര്‍ ഓപ്പറേഷന്‍സ് മേധാവി ഹരിശങ്കറിന്‍റെ നേതൃത്വത്തിലുള്ള സൈബര്‍ ഓപ്പറേഷന്‍സ് വിംഗിന്‍റെ ഏകോപനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കാഞ്ഞങ്ങാട്ടെത്തിയ പോലീസ് മുഹമ്മദ് മുജ്തബയെ കയ്യോടെ പിടികൂടുകയായിരുന്നു. മറ്റു പ്രതികളെ കണ്ടെത്തുന്നതിന് അന്വേഷണം ഊര്‍ജ്ജിതമാക്കി.