ന്യൂഡല്‍ഹി: ഭാര്യയെ കൊന്ന്, കഷണങ്ങളാക്കി മുറിച്ച് പ്രഷര്‍ കുക്കറില്‍ വേവിച്ച് മുന്‍ സൈനികന്‍. ഹൈദരാബാദ് സ്വദേശിയായ നാല്‍പ്പത്തിയഞ്ചുകാരനായ ഗുരുമൂര്‍ത്തിയാണ് ഭാര്യയെ കാണാനില്ലെന്ന പോലീസിന്‍റെ അന്വേഷണത്തില്‍ ഈ അവകാശവാദം ഉയര്‍ത്തിയിരിക്കുന്നത്. ഗുരുമൂര്‍ത്തിയുടെ അവകാശവാദങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്. പുട്ടവെങ്കട മാധവിയെ (35) കാണാനില്ലെന്ന് ജനുവരി 18നാണ് കുടുംബം പരാതി നല്‍കിയത്. അന്വേഷണത്തില്‍ പോലീസിന് ഭര്‍ത്താവിനെ സംശയം തോന്നി. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ കുറ്റകൃത്യം നടത്തിയതായി സമ്മതിച്ചത്.
മാധവിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഗുരുമൂര്‍ത്തി നല്‍കിയ മറുപടികളാണ് കുടുംബത്തില്‍ സംശയമുണര്‍ത്തിയത്. രണ്ടു ദിവസങ്ങള്‍ക്കുമുമ്പ് ബന്ധുവിന്‍റെ വീട്ടില്‍പ്പോയതിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും പിന്നാലെ മാധവി വീടുവിട്ടുപോയെന്നുമായിരുന്നു ഗുരുമൂര്‍ത്തിയുടെ മറുപടി. എന്നാല്‍ മാധവിയുടെ മാതാപിതാക്കള്‍ക്ക് ഇതു വിശ്വാസമായില്ല. അവര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പിന്നാലെ മീര്‍പേട്ട് പോലീസ് സ്റ്റേഷനില്‍ വെച്ചുള്ള ചോദ്യംചെയ്യലിലാണ് ഇയാള്‍ കുറ്റകൃത്യത്തെക്കുറിച്ചു പറഞ്ഞത്. തെളിവുകള്‍ ഇല്ലാതാക്കാനാണ് മൃതദേഹം കഷണങ്ങളാക്കി മുറിച്ച് കുക്കറില്‍ വേവിച്ചതെന്നാണ് ഇയാളുടെ പ്രതികരണം. "ശുചിമുറിയില്‍ വെച്ചായിരുന്നു ശരീരം വെട്ടിനുറുക്കിയത്. ഭാഗങ്ങള്‍ പ്രഷര്‍ കുക്കറില്‍ വെച്ചു വേവിച്ചു. പിന്നീട് അസ്ഥികള്‍ വേര്‍പെടുത്തി. ഉലക്ക ഉപയോഗിച്ചു കുത്തിപ്പൊടിച്ചു വീണ്ടും വേവിച്ചു. മൂന്നുദിവസത്തോളം പലവട്ടം മാംസവും അസ്ഥികളും വേവിച്ചശേഷം പായ്ക്ക് ചെയ്ത് മീര്‍പേട്ട് തടാകത്തില്‍ ഉപേക്ഷിച്ചു" ഗുരുമൂര്‍ത്തി പോലീസിനോടു പറഞ്ഞു.
ഇന്നലെ രാത്രി വരെ തടാകത്തില്‍നിന്ന് മൃതദേഹാവശിഷ്ടങ്ങളൊന്നും കണ്ടെടുക്കാനായിട്ടില്ല. വിശാലമായ തിരച്ചിലിന് പരിശോധക സംഘങ്ങളും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയതായി പോലീസ് അറിയിച്ചു. 13 വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഹൈദരാബാദിലെ ജില്ലേലഗുഡയിലാണ് താമസം. ഇവരുടെ രണ്ടു കുട്ടികളും സംഭവദിവസം മാധവിയുടെ സഹോദരിയുടെ വീട്ടില്‍ പോയിരിക്കുകയായിരുന്നു.