26 ആക്രമണങ്ങളുടെ സൂത്രധാരന്‍ മാവോയിസ്ററ് കമാന്‍ഡര്‍ മാദ്വി ഹിദ്മ കൊല്ലപ്പെട്ടു

ചെന്നൈ: മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്വി ഹിദ്മ (43) ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. സുരക്ഷാ സേനയാണ് ഏറ്റുമുട്ടലില്‍ മാദ്വി ഹിദ്മയെ വധിച്ചത്. രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരനാണ് മാദ്വി ഹിദ്മ. സര്‍ക്കാര്‍ ഇയാളുടെ തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്നു. 2010 ദന്തെവാഡ ആക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രമാണ് ഹിദ്മ. ഏറ്റുമുട്ടലില്‍ ഇയാളുടെ രണ്ടാം ഭാര്യ രാജാക്കയും കൊല്ലപ്പെട്ടു. പിഎല്‍ജിഎ ബറ്റാലിയന്‍ 1 തലവനാണ് മാദ്വി ഹിദ്മ. ആന്ധ്രയിലെ എഎസ്ആര്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഹിദ്മയും ഭാര്യ രാജാക്കയും കൊല്ലപ്പെട്ടത്. ഇവര്‍ക്ക് പുറമെ മറ്റു മാവോയിസ്റ്റുകളും കൊല്ലപ്പെട്ടതായി വിവരമുണ്ട്. ആകെ ആറു മൃതദേഹങ്ങളാണ് കണ്ടെടുത്തതെന്നാണ് വിവരം. ഏറ്റുമുട്ടലില്‍ സുരക്ഷാ സേനാംഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്. 2013ലെ തെരഞ്ഞെടുപ്പിന് മുമ്പ് ഛത്തീസ്ഗഡ് കോണ്‍ഗ്രസിലെ ഉന്നത നേതൃത്വത്തെ കൂട്ടത്തോടെ വധിച്ച അക്രമണത്തിന്‍റെ സൂത്രധാരനാണ് ഹിദ്മ.