ബംഗ്ലാദേശ് പ്രക്ഷോഭം: മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ

ധാക്ക: സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ബംഗ്ലാദേഷ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണല്‍. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ നടന്ന പോലീസ് നടപടി സംബന്ധിച്ച കേസിലാണ് വിധി. ജനുവരിയില്‍ ബംഗ്ലാദേശില്‍ നടന്നത് ഡമ്മി തിരഞ്ഞെടുപ്പാണെന്നാണ് ട്രിബ്യൂണല്‍ കണ്ടെത്തല്‍. 'മനുഷ്യരാശിക്കെതിരായ കുറ്റങ്ങള്‍ തെളിഞ്ഞെ'ന്ന് ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണല്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷമുണ്ടായ ബഹുജനപ്രക്ഷോഭം അടിച്ചമര്‍ത്തിയെന്നപേരിലാണ് ഷെയ്ഖ് ഹസീന വിചാരണ നേരിടുന്നത്. ഹസീനയുടെ ആഭ്യന്തരമന്ത്രിയായിരുന്ന അസദുസമാന്‍ ഖാന്‍ കമാല്‍, അന്നത്തെ ഐജി ചൗധരി അബ്ദുള്ള അല്‍ മാമുന്‍ എന്നിവരുടെ പേരിലും കുറ്റം ചുമത്തിയിട്ടുണ്ട്. കൊലപാതകം, കൊലയ്ക്കുള്ള ശ്രമം, പീഡനം, മനുഷ്യത്വമില്ലാത്ത മറ്റുപ്രവൃത്തികള്‍ എന്നിവയ്ക്കാണ് ഹസീനയുടെ പേരില്‍ ചുമത്തിയിരിക്കുന്നത്. ഇതിന്‍റെ പേരിലാണ് ഹസീനയ്ക്ക് വധശിക്ഷ നല്‍കണമെന്ന് ചീഫ് പ്രോസിക്യൂട്ടര്‍ മുഹമ്മദ് താജുല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയതിനു പിന്നാലെ ഷെയ്ഖ് ഹസീനയുടെ ധാക്കയിലെ വീടിന് മുന്നില്‍ വലിയ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹസീനയുടെ വീടിന് മുന്നില്‍ ബുള്‍ഡോസറുകളും നിര്‍ത്തിയിട്ടതായുള്ള റിപ്പോര്‍ട്ടുകളുമുണ്ട്.2024 ജൂലായിലുണ്ടായ പ്രക്ഷോഭത്തെത്തുടര്‍ന്ന് ഓഗസ്റ്റ് അഞ്ചിന് രാജിവെച്ച് നാടുവിട്ട ഹസീന അന്നുമുതല്‍ ഇന്ത്യയിലാണ് കഴിയുന്നത്. ജൂലായ് 15 മുതല്‍ ഓഗസ്റ്റ് 15 വരെ നീണ്ട പ്രക്ഷോഭത്തില്‍ 1400ഓളം പേര്‍ കൊല്ലപ്പെട്ടെന്നാണ് യുഎന്നിന്‍റെ കണക്ക്. അതേസമയം, തനിക്കെതിരേയുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും ഇത്തരത്തില്‍ ഒരു കുറ്റവിചാരണയെ താന്‍ കാര്യമാക്കിയെടുക്കുന്നില്ലെന്നും തന്നെ പിന്തുണക്കുന്നവര്‍ക്ക് അയച്ച ശബ്ദസന്ദേശത്തില്‍ ഹസീന പറഞ്ഞു. മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ തന്‍റെ പാര്‍ട്ടിയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അത് നടക്കില്ലെന്നും ഹസീന പറഞ്ഞു.