നിര്‍മ്മാണം പൂര്‍ത്തിയായി: അയോധ്യ രാമക്ഷേത്രത്തില്‍ പ്രധാനമന്ത്രി പതാക ഉയര്‍ത്തി

യോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ധ്വജാരോഹണ ചടങ്ങ് നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്രത്തിന്‍റെ 161 അടി ഉയരമുള്ള പ്രധാന ഗോപുരത്തിന് മുകളില്‍ സ്ഥാപിച്ച ധ്വജ സ്തംഭത്തിലാണ് കാവി പതാക ഉയര്‍ത്തിയത്. അയോധ്യയില്‍ റോഡ് ഷോയായി എത്തിയ പ്രധാനമന്ത്രി ക്ഷേത്രത്തില്‍ ദര്‍ശനവും ആരതിയും അര്‍പ്പിച്ചതിന് നടത്തിയതിന് ശേഷമാണ് ധ്വജാരോഹണം നടത്തിയത്. അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയായതിന്‍റെ ഭാഗമായാണ് ക്ഷേത്രത്തിന് മുകളില്‍ പതാക സ്ഥാപിക്കുന്നത്.

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യു.പി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ എന്നിവരും പ്രധാനമന്ത്രിയെ രാമക്ഷേത്രത്തില്‍ അനുഗമിച്ചു. വസിഷ്ഠന്‍, വിശ്വാമിത്രന്‍, അഗസ്ത്യന്‍, വാത്മീകി, അഹല്യ, ശബരി, ഗുഹന്‍ എന്നിവരെ പ്രതിനിധാനം ചെയ്യുന്ന സപ്തമന്ദിറിലും ശേഷാവതാര്‍ മന്ദിര്‍, മാതാ അന്നുപൂര്‍ണ മന്ദിര്‍ എന്നിവിടങ്ങളിലും ദര്‍ശനം നടത്തിയതിന് ശേഷമാണ് രാമക്ഷേത്രത്തിലേക്ക് എത്തിയത്. ചടങ്ങിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഭീകരവാദ വിരുദ്ധ സേന, നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്, സൈബര്‍ സുരക്ഷാ വിദഗ്ധര്‍, ഉള്‍പ്പെടെ 6970 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് രാമക്ഷേത്രത്തിലും പരിസരങ്ങളിലുമായി വിന്യസിച്ചിരുന്നത്. പത്തടി ഉയരവും ഇരുപത് അടി നീളവും ത്രികോണാകൃതിയിലുമുള്ള കൊടിയില്‍ ഓം, ഉദയസൂര്യന്‍, രക്തമന്ദാരവൃക്ഷം എന്നീ ചിഹ്നങ്ങളാണുള്ളത്. പാരച്യൂട്ട് നിര്‍മിക്കുന്ന സാങ്കേതിക വിദ്യയിലാണ് ഈ പതാകയും നിര്‍മ്മിച്ചിരിക്കുന്നത്. കൂടുതല്‍ കാലം നിലനില്‍ക്കുന്നതിന് വേണ്ടിയാണ് ഈ രീതിയില്‍ പതാക നിര്‍മ്മിച്ചത്.