റോക്കറ്റ് ആക്രമണത്തില്‍ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു, 70 ഭീകരരെ കൊന്നൊടുക്കി

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ സേനകള്‍ സംയുക്തമായി നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂറി'ല്‍ 70 പാകിസ്താന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അതേസമയം 32 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പാക്കിസ്ഥാന്‍ പറയുന്നത്.

പാകിസ്താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ഇന്ന് പുലര്‍ച്ചെ നടന്ന അപ്രതീക്ഷിത ആക്രമണത്തില്‍ 60ലേറെ ഭീകരര്‍ക്ക് പരിക്കേറ്റതായും വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താനിലെ ലഷ്കറെ തൊയ്ബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഇന്ത്യയുടെ തിരിച്ചടിയില്‍ കൊല്ലപ്പെട്ടവരില്‍ ലഷ്കര്‍ നേതാക്കളായ അബ്ദുള്‍ മാലിക്, മുദസ്സിര്‍ എന്നിവരും ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ അന്വേഷിക്കുന്ന കൊടുംഭീകരരാണ് അബ്ദുള്‍ മാലിക്കും മുദസ്സിറും. ലഷ്കര്‍ കേന്ദ്രമായ പാകിസ്താനിലെ മുരിഡ്കെയിലെ മര്‍ക്കസ് തൊയ്ബയ്ക്ക് നേരേ നടത്തിയ ഇന്ത്യന്‍ ആക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പഹല്‍ഗാമം ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരില്‍ ആക്രമണം നടത്തിയത്. ഇന്ന് പുലര്‍ച്ചെ 1.05 മുതല്‍ 1.30 വരെ വ്യോമ, കര, നാവിക സേനകള്‍ സംയുക്തമായാണ് ആക്രമണം നടത്തിയത്. പാക് ഭീകരസംഘടനകളായ ജെയ്ഷെ മുഹമ്മദ്, ലഷ്കറെ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയവയുടെ പ്രധാന താവളങ്ങളെല്ലാം ഇന്ത്യന്‍ ആക്രമണത്തില്‍ തകര്‍ത്തതായാണ് റിപ്പോര്‍ട്ട്.

ജെയ്ഷെ മുഹമ്മദിന്‍റെ ആസ്ഥാനമായ ബഹാവല്‍പുരിലെ 'മര്‍ക്കസ് സുബഹാനള്ളാ', ലഷ്കര്‍ ആസ്ഥാനമായ മുരിഡ്കെയിലെ 'മര്‍ക്കസ് തൊയ്ബ', ജെയ്ഷെ കേന്ദ്രങ്ങളായ തെഹ്റ കലാനിലെ സര്‍ജാല്‍, കോട്ലിയിലെ 'മര്‍ക്കസ് അബ്ബാസ്', മുസാഫറാബാദിലെ 'സൈദുനാ ബിലാല്‍ ക്യാമ്പ്', ലഷ്കര്‍ ക്യാമ്പുകളായ ബര്‍നാലയിലെ 'മര്‍ക്കസ് അഹ്ലെ ഹാദിത്', മുസാഫറാബാദിലെ 'ഷവായ് നള്ളാ ക്യാമ്പ്', ഹിസ്ബുള്‍ മുജാഹിദ്ദീന്‍ താവളമായ സിയാല്‍ക്കോട്ടിലെ 'മെഹ്മൂന ജോയ' എന്നിവിടങ്ങളിലായിരുന്നു ഇന്ത്യയുടെ ആക്രമണം.ഇന്ത്യ സൈനിക ആക്രമണങ്ങള്‍ നടത്തിയതായി പാക്കിസ്ഥാന്‍ സ്ഥിരീകരിച്ചു. ഇതിന് തിരിച്ചടി നല്‍കുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രഖ്യാപിച്ചു. ആറ് സ്ഥലങ്ങളിലായി 24 ആക്രമണങ്ങള്‍ നടത്തിയെന്നാണ് പാകിസ്താന്‍ പറയുന്നത്. പാക്കിസ്ഥാനില്‍ നിന്നുള്ള തിരിച്ചടി പ്രതീക്ഷിച്ച് ഇന്ത്യ കടുത്ത ജാഗ്രതയിലാണ്. വ്യോമ പാതകള്‍ പലതും അടച്ചു. പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ റദ്ദാക്കി. നിയന്ത്രണരേഖ ലംഘിക്കാതെ ഇന്ത്യയില്‍ നിന്നുകൊണ്ടുള്ള മിസൈല്‍ ആക്രമണത്തിലാണ് ഭീകരകേന്ദ്രങ്ങള്‍ തകര്‍ന്നത്. ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിന്‍റെ കുടുംബത്തിലെ 14 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മസൂദ് അസ്ഹറിന്‍റെ സഹോദരി ഉള്‍പ്പെടെ 14 കുടുംബാംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ചയാളുടെ ഭാര്യാ സഹോദരനും ആക്രമണത്തില്‍ കൊല്ലപ്പെട്ട കുടുംബാംഗങ്ങളില്‍ ഉള്‍പ്പെടുന്നുവെന്ന് പാക് മാധ്യമങ്ങള്‍ പറയുന്നു. പാക്കിസ്ഥാന്‍റെ ഭാഗത്തുനിന്ന് എന്തെങ്കിലും അക്രമണം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും ഇന്ത്യ പൂര്‍ത്തിയാക്കി.