കൊച്ചി: കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി ജെ റോയി ജീവനൊടുക്കിയതിനെക്കുറിച്ച് അന്വേഷിക്കുന്ന കര്‍ണാടക പോലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം കേരളത്തിലേക്ക്. കൊച്ചിയിലെത്തി തെളിവെടുപ്പ് നടത്തുന്ന സംഘം കേരളത്തിലെ കോണ്‍ഫിഡന്‍റ് ഗ്രൂപ്പിന്‍റെ ഇടപാടുകളടക്കം പരിശോധിക്കും. ആദായ നികുതി വകുപ്പിന്‍റെ റെയ്ഡിനുപിന്നാലെ ബംഗളൂരുവിലെ ജയനഗര്‍ എയിറ്റ് ബ്ലോക്കിലെ പ്രമുഖ ആശുപത്രിയില്‍ റോയി വിഷാദത്തിന് ചികിത്സ തേടിയതിന്‍റെ വിവരങ്ങളും പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
സാമ്പത്തിക ഇടപാടുകള്‍ ആദായ നികുതി വകുപ്പിന്‍റെ പരിശോധനയിലേക്ക് നയിച്ച കാരണങ്ങള്‍ എന്നിവയ്ക്ക് പുറമേ വിഷാദ രോഗത്തിന് ചികിത്സ തേടാനുള്ള കാരണങ്ങളും അന്വേഷിക്കുന്നുണ്ട്. നാലുമാസത്തിലേറെയായി റോയി വിഷാദത്തിന് ചികിത്സ തേടിയിരുന്നുവെന്ന വിവരം കുടുംബാംഗങ്ങളാണ് അന്വേഷണ സംഘത്തെ അറിയിച്ചത്. കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ക്ക്മുമ്പ് കോണ്‍ഫിഡന്‍റ് ഗ്രൂപ്പിന്‍റെ ചില പ്രോജക്ടുകളില്‍ തിരിച്ചടി നേരിട്ടിരുന്നു. ഇവയില്‍ നിക്ഷേപം നടത്തിയ ചിലര്‍ തുടര്‍ച്ചയായി പണം തിരികെ ചോദിച്ചതും റോയിയെ പ്രതിസന്ധിയിലാക്കി. കടം വാങ്ങാതെയാണ് പ്രോജക്ടുകള്‍ നടപ്പാക്കുന്നതെന്ന് റോയി പലതവണ പറഞ്ഞിരുന്നു. ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കുന്ന പതിവുമില്ല. ഇതൊന്നുമില്ലാതെ വമ്പന്‍ പ്രോജക്ടുകള്‍ക്ക് എങ്ങനെയാണ് റോയി പണം കണ്ടെത്തിയിരുന്നതെന്നതും പരിശോധിക്കും. അതേസമയം, റോയിയുടെ മരണം മുന്നോട്ടുള്ള പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്നും കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ് അറിയിച്ചു. റോയി കൈകാര്യം ചെയ്തിരുന്നത് ബാംഗ്ലൂരിലെ കാര്യങ്ങള്‍ മാത്രമാണെന്നും കേരളത്തിലെ പ്രോജക്ടുകളുടെ മുഴുവന്‍ ചുമതലയും തനിക്കാണെന്നും അദ്ദേഹം വ്യക്തമാക്കി. 'തങ്ങളുടെ പക്കല്‍ ആരുടെയും കള്ളപ്പണമില്ല. കോണ്‍ഫിഡന്‍റ് ഗ്രൂപ്പിന് പിന്നാലെ കേന്ദ്ര അന്വേഷണ ഏജന്‍സികളില്ല. ചിലര്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണ്. മരിച്ചിട്ടും റോയിയെ വേട്ടയാടുകയാണ്. നാളെ മുതല്‍ കൊച്ചിയിലെ ഓഫീസില്‍ ഞാന്‍ ഉണ്ടാകും' ജോസഫ് അറിയിച്ചു.