തിരഞ്ഞെടുപ്പുകളില്‍ താരമായി 'ചെര്‍ക്കളം'

കാസര്‍കോട്: എല്ലാതിരഞ്ഞെടുപ്പുകളിലും നിറഞ്ഞു നില്‍ക്കുന്ന പേരാണ് ചെര്‍ക്കളം എന്നത്. യുഡിഎഫിന്‍റെയും മുസ്ലിംലീഗിന്‍റെയും ഉന്നത നേതാവായിരുന്ന മുന്‍ മന്ത്രി പരേതനായ ചെര്‍ക്കളം അബ്ദുല്ല മുതലാണ് ചെര്‍ക്കള എന്ന പേര് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമായത്. ഒരേസമയം എംഎല്‍എയും ജില്ലാ കൗണ്‍സില്‍ അംഗവുമായി പ്രവര്‍ത്തിച്ച ചെര്‍ക്കളം അബ്ദുള്ള 19 വര്‍ഷം എംഎല്‍എയും മൂന്ന് വര്‍ഷം തദ്ദേശ സ്വയംഭരണ മന്ത്രിയുമായി. 1996 ല്‍ നായനാര്‍ സര്‍ക്കാര്‍ കാലത്ത് രൂപീകരിച്ച ജില്ലാകൗണ്‍സില്‍ അംഗമായി ചെങ്കള ഡിവിഷനില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 2000ത്തില്‍ ഇദ്ദേഹത്തിന്‍റെ ഭാര്യ ആയിഷ ചെര്‍ക്കളം ചെങ്കള പഞ്ചായത്ത് വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായും 2005-2010 കാലയളവില്‍ ചെങ്കള പഞ്ചായത്ത് പ്രസിഡന്‍റായും പ്രവര്‍ത്തിച്ചു. ചെര്‍ക്കളത്തിന്‍റെ മകളായ മുംതാസ് സമീറ അഞ്ച് വര്‍ഷം മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായിരു ന്നു. വനിതാ ലീഗ് നേതാവായ സമീറ നിലവില്‍ മഞ്ചേശ്വരം പഞ്ചായത്തംഗമാണ്. 2015 മുതല്‍ 20 വരെ സിവില്‍ സ്റ്റേഷന്‍ ഡിവിഷനില്‍ നിന്നുള്ള ജില്ലാ പ ഞ്ചായത്തംഗവുമായിരുന്നു. മകന്‍ കബീറിന്‍റെ ഭാര്യ ജാസ്മിന്‍ കബീര്‍ നിലവില്‍ സിവില്‍ സ്റ്റേഷന്‍ ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്തംഗമാണ്.