മാലയില്‍ പുലിപ്പല്ല്; റാപ്പര്‍ വേടന്‍ അറസ്റ്റില്‍

കൊച്ചി: മാലയില്‍ പുലിപ്പല്ല് ലോക്കറ്റായി ഉപയോഗിച്ച കേസില്‍ റാപ്പര്‍ വേടനെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. വേടനെതിരെ മൃഗവേട്ടയടക്കമുള്ള വകുപ്പുകളും വനംവകുപ്പ് ചുമത്തി. പുല്ലിപ്പല്ല് രൂപമാറ്റം വരുത്തിയ തൃശൂരിലെ ജ്വല്ലറിയിലും വനംവകുപ്പ് പരിശോധന നടത്തും. ചോദ്യം ചെയ്യലിനുശേഷമാണ് വേടന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നടപടികള്‍ക്കുശേഷം വേടനെ പെരുമ്പാവൂരിലെ താലൂക്ക് ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകും. ഇതിനുശേഷമായിരിക്കും കേസില്‍ പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയില്‍ ഹാജരാക്കുക. അതേസമയം, രഞ്ജിത്ത് കുമ്പിടിയെ അറിയില്ലെന്നും പരിപാടിയില്‍ നിന്ന് ലഭിച്ച പണമാണ് ഇന്നലെ പോലീസ് പിടിച്ചെടുത്തതെന്നും വേടന്‍ വനംവകുപ്പിന് മൊഴി നല്‍കി.

വേടന്‍റെ പക്കല്‍ നിന്നും പുലിപ്പല്ല് പിടികൂടിയ സംഭവത്തില്‍ കുറച്ച് കാര്യങ്ങളില്‍ കൂടി വ്യക്തതവേണമെന്നും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും കോടനാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ആര്‍.അഥീഷ് പറഞ്ഞു. വേടന് പുല്ലിപ്പല്ല് നല്‍കിയ രഞ്ജിത്തിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഇന്‍സ്റ്റയിലിലൂടെ വേടന് രഞ്ജിത്തിനെ പരിചയമുണ്ടെന്ന് പറഞ്ഞു. രഞ്ജിത്ത് ശ്രീലങ്കന്‍ പശ്ചാത്തലമുള്ളയാളാണ്. നിലവില്‍ ഫ്രാന്‍സ്, യുകെ എന്നിവിടങ്ങളിലായാണ് താമസിക്കുന്നത്. രഞ്ജിത്തിന് പുലിപ്പല്ല് എവിടെ നിന്ന് കിട്ടിയെന്ന് അന്വേഷിക്കും. റിമാന്‍ഡിനുശേഷം വേടനെ രണ്ടു ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. മൃഗവേട്ട അടക്കമുള്ള വകുപ്പ് ചുമത്തിയിട്ടുണ്ട്. 2024 ജൂണ്‍, ജൂലൈ മാസങ്ങളില്‍ വേടനും രഞ്ജിത്തും തമ്മില്‍ സംസാരിച്ചിട്ടുണ്ട്. ചെന്നൈയില്‍ ഒരു മ്യൂസിക് പ്രോഗ്രാമിന് ഇടയിലാണ് പുലി പല്ല് വേടന് സമ്മാനമായി നല്‍കിയത്. എന്നാല്‍, സമ്മാനം ലഭിക്കുമ്പോള്‍ ഇത് യഥാര്‍ത്ഥ പുലിപ്പല്ലാണെന്ന് വേടന് അറിയില്ലായിരുന്നു. പ്രാഥമിക പരിശോധനയില്‍ യഥാര്‍ത്ഥ പുലിപ്പല്ല് ആണിതെന്ന് വനംവകുപ്പിന് ബോധ്യപ്പെട്ടു. വേടന്‍റെ ഫ്ളാറ്റിലും പുലിപ്പല്ല് രൂപമാറ്റം വരുത്തിയ തൃശ്ശൂരിലെ ജ്വല്ലറിയിലും പരിശോധന നടത്തും. രഞ്ജിത്ത് കുമ്പിടിയെ ഇതുവരെ വനം വകുപ്പിന് ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും ആര്‍.അഥീഷ് പറഞ്ഞു.