ഉറക്കം നടിച്ച് അധികാരികള്‍: ദുരിതം പേറി പൊതുജനം

നീലേശ്വരം: നീലേശ്വരത്ത് ജനങ്ങളുടെ ദുരിതം കാണാന്‍ ആരുമില്ല. ദുരിത ജീവിതം പേറി പൊതുജനം. കനത്ത മഴയെ തുടര്‍ന്ന് പാതിവഴിയില്‍ നിര്‍ത്തിവെച്ച നീലേശ്വരം ലിങ്ക് റോഡ് നിര്‍മ്മാണം മഴ മാറിയിട്ടും പുനരാരംഭിച്ചില്ല. നീലേശ്വരത്ത് നഗര ഹൃദയത്തിലൂടെ കടന്നുപോകുന്ന നീലേശ്വരം രാജാറോഡിനെ കണക്ട് ചെയ്യുന്ന നീലേശ്വരം ബസാര്‍ തളിയില്‍ അമ്പലം റോഡ്, ശ്രീവത്സം തെരുറോഡ്, നീലേശ്വരം വില്ലേജ് ഓഫീസ് തളിയില്‍ അമ്പലം റോഡ്, ശ്രീവത്സവം രാജാറോഡ് ലിങ്ക് റോഡ്, ചിറ കരിഞ്ചാത്തം വയല്‍ റോഡ്, എന്നീ അഞ്ച് മുനിസിപ്പല്‍ റോഡുകളെ കണക്ട് ചെയ്ത് 1.5 കിലോമീറ്റര്‍ ദൂരത്തില്‍ 3.80 മീറ്റര്‍ മുതല്‍ 7 മീറ്റര്‍ വീതി വരെ ബി.എം ആന്‍റ് ബി.സി ചെയ്തു ആധുനികവല്‍ക്കരിക്കുന്ന പദ്ധതിയാണ് പാതിവഴിയില്‍ നിര്‍ത്തിവെച്ചത്. ഇതില്‍ ശ്രീവത്സം റോഡിന്‍റെ ആദ്യഘട്ട ടാറിങ്ങ് പൂര്‍ത്തീകരിച്ചു. മറ്റു റോഡുകള്‍ മെറ്റല്‍ ഭാഗ്യം ഉറപ്പിച്ചിട്ടുണ്ട്. ടാറിങ്ങാണ് ബാക്കി കിടക്കുന്നത്. തെരുവു റോഡിന് രണ്ട് ഭാഗത്തും, മറ്റ് റോഡുകളില്‍ ഒരു ഭാഗത്തും ഡ്രെയിനേജ് സിസ്റ്റം, കവറിംഗ് സ്ലാബ്, കല്‍വട്ട്, ഇന്‍റര്‍ലോക്ക് നടപ്പാത, ഹാന്‍ഡ് റയില്‍ എന്നിവയോടൊപ്പം സുരക്ഷാ സംവിധാനങ്ങളായ സെന്‍റര്‍ ലൈന്‍, സ്റ്റഡ്, സൂചന ബോര്‍ഡുകള്‍ എന്നിവയും പൂര്‍ത്തിയാക്കാന്‍ ഉണ്ട്. എം.രാജഗോപാലന്‍ എംഎല്‍എയുടെ ശ്രമഫലമായാണ് അഞ്ചുകോടി രൂപയുടെ അധികലിങ്ക് റോഡ് നവീകരണത്തിന് അനുമതി ലഭിച്ചത്.കനത്ത മഴ കാരണമാണ് മാസങ്ങള്‍ക്കു മുമ്പ് നിര്‍മ്മാണം നിര്‍ത്തിവച്ചത് എന്നാല്‍ മഴ മാറിയിട്ടും റോഡ് പണി പുനരാരംഭിക്കാത്തതില്‍ നാട്ടുകാര്‍ കടുത്ത അര്‍ഷത്തിലാണ്. പാതിവഴിയില്‍ നിര്‍ത്തിവെച്ച റോഡിലൂടെ കാല്‍നടയാത്ര പോലും അസാധ്യമാണ്.മഴ മാറിയതോടെ അതി രൂക്ഷമായ പൊടിപടലങ്ങള്‍ കൊണ്ടും ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്.എന്നാല്‍ ഇതൊന്നും കാണുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് ഒരു താല്‍പര്യവും ഇല്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.