14 കാരിയായ മകളെ ഗര്‍ഭിണിയാക്കിയ 45 കാരനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു

കാഞ്ഞങ്ങാട്: പിതാവിന്‍റെ നിരന്തരമായ പീഡനത്തിനിരയായ 14 കാരിയായ മകള്‍ നാലരമാസം ഗര്‍ഭിണി. വിവരം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് പാസ്പോര്‍ട്ടുമായി രക്ഷപ്പെടാന്‍ ശ്രമിച്ച പിതാവിനെതിരെ ഹൊസ്ദുര്‍ഗ്ഗ് പോലീസ് പോക്സോ പ്രകാരം കേസെടുത്തു. കര്‍ണ്ണാടക, കുടക് സ്വദേശിയായ 45 കാരനെതിരെയാണ് കേസ്. ഇയാള്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ക്വാര്‍ട്ടേഴ്സില്‍ കുടുംബസമേതം താമസിച്ചു വരുകയായിരുന്നു. കല്ലുകെട്ടു ജോലിക്കാരനാണ്.

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകള്‍ക്ക് കടുത്ത നടുവേദന ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മംഗലാപുരത്തെ ഡോക്ടറെ കാണിക്കാന്‍ പോയതോടെയാണ് പീഡന സംഭവം പുറത്തറിഞ്ഞത്. സംശയം തോന്നിയ ഡോക്ടര്‍ പെണണ്‍കുട്ടിയെ സ്കാനിംഗിന് വിധേയമാക്കിയപ്പോള്‍ നാലര മാസം ഗര്‍ഭിണി ആണെന്ന് വ്യക്തമായി. ഇക്കാര്യം ഡോക്ടര്‍ ഹൊസ്ദുര്‍ഗ് പോലീസിനെ അറിയിച്ചു. പ്രതി രക്ഷപ്പെടാന്‍ സാധ്യത ഉണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ പോലീസ് കുടക് സ്വദേശി താമസിക്കുന്ന ക്വാര്‍ട്ടേഴ്സിലെത്തി പാസ്പോര്‍ട്ട് കൈക്കലാക്കി. താന്‍ പിടിക്കപ്പെടുമെന്നു കരുതിയ പിതാവ് ഇന്ന് തന്‍റെ നീലനിറത്തിലുള്ള സ്കൂട്ടറുമായി രക്ഷപ്പെട്ടു. സി സി ടി വി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് പോലീസ് ചെര്‍ക്കളവരെ എത്തി. എന്നാല്‍ അവിടെ നിന്ന് എങ്ങോട്ടു പോയെന്ന് കണ്ടെത്താനായില്ല. ഇതോടെ പോലീസ് മടങ്ങി. പ്രതി താമസസ്ഥലത്തേയ്ക്ക് എത്താന്‍ സാധ്യത ഉണ്ടെന്ന കാര്യം പോലീസ് അയല്‍വാസികളായ ചിലരെ അറിയിച്ചിരുന്നു. ഇന്ന് രാവിലെ ക്വാര്‍ട്ടേഴ്സില്‍ എത്തിയപ്പോല്‍ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ഇയാള്‍ക്കെതിരെ പോക്സോ കേസാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരുന്നു. അതേസമയം പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാതാവ് സ്ഥലത്ത് ഇല്ലാതിരുന്ന സമയത്ത് ബാപ്പ പലതവണ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴിയെന്നാണ് സൂചന.