കുടുംബപ്രശ്നം: വധിക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍

കാസര്‍കോട്: ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്നം പറഞ്ഞു തീര്‍ക്കാന്‍ വിസമ്മതിച്ച വിരോധത്തില്‍ യുവാവിനെ തടഞ്ഞുനിര്‍ത്തി ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ച കേസിലെ അഞ്ചുപ്രതികളും അറസ്റ്റില്‍. നീര്‍ച്ചാല്‍, മാടത്തടുക്കയിലെ കെ. ധീരജ് (28), നെക്രാജെ ചൂരിപ്പള്ളത്തെ കെ.സുധീഷ് (25), മധൂരിലെ ഷൈലേഷ് (20), നെക്രാജെ, നെല്ലിക്കട്ടയിലെ സുധീഷ് (24), മധൂരിലെ വിഷ്ണു പ്രസാദ് (28) എന്നിവരെയാണ് ബദിയഡുക്ക എസ്ഐ കെ.നിഖിലും സംഘവും അറസ്റ്റു ചെയ്തത്. ഞായറാഴ്ച വൈകുന്നേരം നീര്‍ച്ചാലിലാണ് കേസിനാസ്പദമായ സംഭവം. ബേള, മീത്തല്‍ നീര്‍ച്ചാലിലെ ജയശ്രീ നിലയത്തില്‍ ബി സൂരജാണ്(27) വധശ്രമത്തിനിരയായത്. നടന്നുപോവുകയായിരുന്ന ഇയാളെ മാരകായുധങ്ങളുമായി കാറില്‍ എത്തിയ സംഘം അക്രമിച്ചുവെന്നാണ് കേസ്. കേസിലെ രണ്ടാം പ്രതിയും അയാളുടെ ഭാര്യയും തമ്മില്‍ കുടുംബപ്രശ്നങ്ങള്‍ നിലവിലുണ്ട്. ഭാര്യയുടെ മാതൃസഹോദരിയുടെ മകനാണ് വധശ്രമത്തിനിരയായ സൂരജ്. ഭാര്യയുമായുള്ള പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ ഇയാളോട് ആവശ്യപ്പെട്ടിരുന്നുവെന്ന് പറയുന്നു. ഇതിന് സൂരജ് തയ്യാറായില്ല. ഇതാണ് അക്രമത്തിനു ഇടയാക്കിയതെന്ന് പരാതിയില്‍ പറഞ്ഞിരുന്നു.