ഫുട്ബോള്‍ കളിയില്‍ കപ്പ് നേടിയ വൈരാഗ്യം: ക്ലബ്ബ് രക്ഷാധികാരിയെ സംഘം ചേര്‍ന്ന് അക്രമിച്ചു

തൃക്കരിപ്പൂര്‍: ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റില്‍ തുടര്‍ച്ചയായി വിജയം നേടുന്ന വൈരാഗ്യത്തില്‍ ക്ലബ്ബ് രക്ഷാധികാരിയെ സംഘം ചേര്‍ന്ന് അക്രമിച്ചു. സംഭവത്തില്‍ ആറുപേര്‍ക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. തൃക്കരിപ്പൂര്‍ യുണൈറ്റഡ് എഫ് സി ക്ലബ്ബിന്‍റെ രക്ഷാധികാരിയായ തങ്കയം മൂപ്പന്‍റകത്ത് ഹൗസില്‍ മുഹമ്മദ് കാസിം (54)നെയാണ് വടക്കേതൃക്കരിപ്പൂരില്‍ വെച്ച് ആറംഗസംഘം അക്രമിച്ചത്. ബീരിച്ചേരി സൗത്ത് സ്വദേശികളായ ടി.എം.ഷാജഹാന്‍, മുസമ്മില്‍, മൂടന്‍താഹിര്‍, കമ്മി സമദ്, യു.പി.അഷ്റഫ്, ടി.എം.മുബഷീര്‍ എന്നിവര്‍ക്കെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്. ബീരിച്ചേരി അല്‍ഹുദാ ക്ലബ്ബ് സംഘടിപ്പിച്ച ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റില്‍ യുണൈറ്റഡ് എഫ് സിയും മുസാഫിര്‍ എഫ് സി രാമന്തളിയും തമ്മില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഏകപക്ഷീയമായി ഒരു ഗോളിന് യുണൈറ്റഡ് എഫ് സി തൃക്കരിപ്പൂര്‍ ജേതാക്കളായിരുന്നു. കളികഴിഞ്ഞ് മടങ്ങുമ്പോഴാണ് മുഹമ്മദ് കാസിമിനെ ആറംഗസംഘം അക്രമിച്ചത്. യുണൈറ്റഡ് എഫ് സി തുടര്‍ച്ചയായി വിജയം നേടുന്നതിന്‍റെ വൈരാഗ്യത്തിലാണ് തന്നെ അക്രമിച്ചതെന്ന് കാസിം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.