കാഞ്ഞങ്ങാട്ട് ഇടതുമുന്നണി ഭരണം അട്ടിമറിക്കാന്‍ കോ ലീ ബി സഖ്യം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയില്‍ ഇടതുമുന്നണിയുടെ തുടര്‍ഭരണം അട്ടിമറിക്കാന്‍ കോണ്‍ഗ്രസ്, ലീഗ്, ബിജെപി കൂട്ടുകെട്ടിന് ശ്രമം. ഐയുഎംഎല്‍ സ്വതന്ത്രയായി നിലാങ്കര വാര്‍ഡില്‍ നിന്നും മത്സരിച്ച് വിജയിച്ച ബിന്ദുപ്രകാശിനെ ചെയര്‍പേഴ്സണാക്കി ഭരണം പിടിച്ചെടുക്കാനാണ് അണിയറയില്‍ നീക്കം. ഐയുഎംഎല്‍ സ്വതന്ത്ര മുന്‍സിപ്പല്‍ ചെയര്‍പേഴ്സണാകുമ്പോള്‍ വൈസ് ചെയര്‍മാന്‍ ആരാകണമെന്ന കാര്യത്തി ലും ചര്‍ച്ച നടക്കുന്നു. സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച കൗണ്‍സിലര്‍ എന്ന നിലയിലാണ് ബിജെപി പിന്തുണ നല്‍കാന്‍ തീരുമാനിച്ചതെങ്കിലും ഐയുഎംഎല്‍ സ്വതന്ത്രയായാണ് ബിന്ദുപ്രകാശ് മത്സരിക്കുകയും വിജയിക്കുകയും ചെയ്തത്. അതുകൊണ്ടുതന്നെ ഈ കൂട്ടുകെട്ട് കാഞ്ഞങ്ങാട് നഗരസഭയില്‍ അധികാരത്തില്‍ വന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ കോലീബി സഖ്യം തന്നെയാകും. എന്നാല്‍ ഈ കൂട്ടുകെട്ടിനെ കെപിസിസി അംഗീകരിക്കുമോ എന്നതും അറിയേണ്ടതുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കോണ്‍ഗ്രസ്, ലീഗ്, ബിജെപി സഖ്യം കാഞ്ഞങ്ങാട് നഗരസഭയില്‍ അധികാരത്തില്‍ വന്നാല്‍ സംസ്ഥാനവ്യാപകമായി അത് പ്രത്യാഘാതമുണ്ടാക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. അതേസമയം ഏച്ചുകെട്ടി ഉണ്ടാക്കിയ മുന്നണി എത്രകാലം കാഞ്ഞങ്ങാട് നഗരസഭയില്‍ അധികാരത്തില്‍ ഉണ്ടാകുമെന്നതും കണ്ടറിയേണ്ടതുണ്ട്. ഇടതുമുന്നണി ഭരിക്കണമെന്നാണ് ജനഹിതം. അതിന് വിരുദ്ധമായി കൂട്ടുകെട്ടുണ്ടാക്കി അധികാരത്തിലേറിയാല്‍ അതിനെ ജനം തിരിച്ചറിയുമെന്ന് മുന്‍ നഗരസഭാ ചെയര്‍മാനും നിലവിലെ കൗണ്‍സിലറുമായ വി.വി.രമേശന്‍ പറഞ്ഞു. കാഞ്ഞങ്ങാടിന്‍റെ വികസനമല്ല മറിച്ച് ഏത് കൂട്ടുകെട്ടുണ്ടാക്കിയും ഭരിക്കുക എന്നതാണ് യുഡിഎഫിന്‍റെ ലക്ഷ്യമെങ്കില്‍ അതിന്‍റെ തിരിച്ചടി അവര്‍തന്നെ അനുഭവിക്കേണ്ടിവരുമെന്നും രമേശന്‍ മുന്നറിയിപ്പ് നല്‍കി.