മയക്കുമരുന്ന് കടത്ത് പ്രതിക്ക് കഠിന തടവും പിഴയും

കാസര്‍കോട്: വില്പനക്കായി കടത്തുകയായിരുന്ന എംഡി എം എയും മയക്കുമരുന്ന് ഗുളികളുമായി പിടിയിലായ പ്രതിക്ക് രണ്ട് വര്‍ഷവും മൂന്ന് മാസവും കഠിന തടവും, ഇരുപത്തഞ്ചായിരം രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ നാല് മാസം അധിക തടവും അനുഭവിക്കണം. കണ്ണൂര്‍ മുഴപ്പിലങ്ങാട് കളം ബസാറില്‍ ബൈത്തുല്‍ തൗഫീക്ക് മന്‍സിലില്‍ സി.വി.റുഹൈബിനെയാണ് (35) കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് & സെഷന്‍സ് കോടതി(രണ്ട്) ജഡ്ജ് കെ.പ്രിയ ശിക്ഷിച്ചത്. 2019 സെപ്റ്റംബര്‍ ആറിന് രാത്രി എട്ടരമണിക്ക് മുള്ളേരിയ ജാല്‍സൂര്‍ റോഡില്‍ കുണ്ടാര്‍ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് മുന്‍വശത്തുവെച്ചാണ് ബദിയടുക്ക എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എസ് സമീര്‍, പ്രിവന്‍റിവ് ഓഫീസര്‍മാരായ വി.ബാബു, വി.സി.സന്തോഷ്കുമാര്‍, കെ.വി.സുരേഷ്, കെ.പ്രദീഷ്, എം.എ.പ്രഭാകരന്‍, ടി.വി.സജിത്ത് , എ.ശ്രീകാന്ത്, എ.കൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് വാഹനമടക്കം പ്രതികളെ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാണ്ട് ചെയ്തത്. ഈ കേസിന്‍റെ അന്വേഷണം നടത്തിയത് കാസര്‍കോട് അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണര്‍മാരായ വിനോദ് ബി നായര്‍, ഡി ബാലചന്ദ്രന്‍ എന്നിവരായിരുന്നു. ഈ കേസിലെ രണ്ടാം പ്രതി കന്‍സുല്‍ ഹക്ക് ഒളിവിലാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ: പ്ലീഡര്‍ ചന്ദ്രമോഹന്‍ ജി, അഡ്വ.ചിത്രകല എന്നിവര്‍ ഹാജരായിരുന്നു.