നടി ആക്രമണ കേസ്: ശിക്ഷ റദ്ദാക്കാന്‍ പള്‍സര്‍ സുനി കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി പള്‍സര്‍ സുനി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. വിചാരണ കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പള്‍സര്‍ സുനി അടക്കം നാല് പ്രതികള്‍ കോടതിയെ സമീപിച്ചത്. 20 വര്‍ഷത്തെ കഠിനതടവാണ് പള്‍സര്‍ സുനിക്ക് വിചാരണ കോടതി വിധിച്ചത്. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും 20 വര്‍ഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്. കേസില്‍ ശിക്ഷിക്കപ്പെട്ട ആറ് പേരില്‍ പള്‍സര്‍ സുനിയും രണ്ടാംപ്രതി മാര്‍ട്ടിന്‍ ആന്‍റണിയുമായിരിക്കും ആദ്യം ജയിലില്‍ നിന്ന് പുറത്തിറങ്ങുക. ഇവര്‍ ഏഴര വര്‍ഷത്തോളം വിചാരണ തടവില്‍ കഴിഞ്ഞതിനാല്‍ 20 വര്‍ഷം കഠിന തടവില്‍ ഇനി 13 വര്‍ഷം ജയിലില്‍ കഴിഞ്ഞാല്‍ മതി. 2039 ഓടെ ഇവര്‍ക്ക് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവും. മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബാബു മകന്‍ ബി.മണികണ്ഠനാണ്. എന്നാല്‍ മൂന്നര വര്‍ഷമായി വിചാരണ തടവിലാണ് ഇയാള്‍. അവശേഷിക്കുന്ന 16 വര്‍ഷവും ആറ് മാസവും ശിക്ഷ അനുഭവിക്കണം. നാലാം പ്രതി കണ്ണൂര്‍ കതിരൂര്‍ മംഗലശ്ശേരി വീട്ടില്‍ രാമകൃഷ്ണന്‍ മകന്‍ വി.പി.വിജീഷ് 2 വര്‍ഷമായി വിചാരണ തടവില്‍ കഴിയുകയാണ്. ഇയാള്‍ 16 വര്‍ഷവും ആറ് മാസവും കൂടി ശിക്ഷ അനുഭവിക്കണം. അഞ്ചാം പ്രതി എറണാകുളം കുന്നുംപുറം പള്ളിക്കപ്പറമ്പില്‍ വീട്ടില്‍ ഹസ്സന്‍ മകന്‍ എച്ച് സലീം എന്ന വടിവാള്‍ സലിം, 2 വര്‍ഷം വിചാരണ തടവ് അനുഭവിച്ചത്. 20 വര്‍ഷത്തെ ശിക്ഷയില്‍ അവശേഷിക്കുന്ന 18 വര്‍ഷം തടവില്‍ കഴിയണം. ആറാം പ്രതി തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ വീട്ടില്‍ ഉഷ ശ്രീഹരന്‍ മകന്‍ പ്രതീപും 2 വര്‍ഷമായി വിചാരണ തടവുകാരനാണ്. 18 വര്‍ഷം ശിക്ഷാ കാലാവധിയാണ് പ്രതിക്ക് ബാക്കിയുള്ളത്.