വൃക്ക മാറ്റാന്‍ ഇടക്കാല ജാമ്യം തേടി ടി.പി കേസ് പ്രതി

ദില്ലി: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി ജ്യോതി ബാബുവിന്‍റെ ജാമ്യപേക്ഷയില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട് ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. കിഡ്നി മാറ്റിവയ്ക്കുന്നതില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കണ്ണൂര്‍ ഗവണ്‍മെന്‍റ് ആശുപത്രിക്കാണ് നിര്‍ദ്ദേശം. റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. കിഡ്നി മാറ്റിവെയ്ക്കാന്‍ ദാതാവിനെ കണ്ടെത്തിയോ എന്നും കോടതി ചോദിച്ചു. ശിക്ഷ അനുഭവിക്കാന്‍ പ്രതിയായ വ്യക്തി ജീവനോടെ ഉണ്ടാകണമെന്ന് ഉറപ്പു വരുത്തണമെന്ന് സുപ്രീം കോടതി പറഞ്ഞു.മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടനുസരിച്ച് ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കും. കുറ്റകൃത്യത്തിന്‍റെ ഗൗരവം പരിഗണിക്കണമെന്ന് കെ.കെ.രമയുടെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു. ശിക്ഷാ വിധി റദ്ദാക്കണമെന്ന അപ്പീല്‍ മെറിറ്റില്‍ പരിഗണിക്കണമെന്ന് സര്‍ക്കാര്‍ വാദിച്ചു. മെറിറ്റില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്.