പതാലിയെ തൂത്തെറിഞ്ഞ് ഉമേശന്‍ വേളൂര്‍ ബാങ്ക് പ്രസിഡണ്ട്

വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡണ്ടായി ഉമേശന്‍ വേളൂര്‍ ചുമതലയേറ്റു. ചിറ്റാരിക്കാല്‍ സ്വദേശി അഗസ്റ്റ്യന്‍ ജോസഫാണ് വൈസ് പ്രസിഡണ്ട്. വെള്ളരിക്കുണ്ട് കാര്‍ഷിക ഗ്രാമ വികസന ബാങ്ക് സിപിഎമ്മിന് ഏല്‍പ്പിച്ചുകൊടുക്കാന്‍ മുന്‍ പ്രസിഡണ്ടും ഡിസിസി സെക്രട്ടറിയുമായിരുന്ന സെബാസ്റ്റ്യന്‍ പതാലില്‍ നടത്തിയ എല്ലാ നീക്കങ്ങളെയും അതിജീവിച്ചാണ് കോണ്‍ഗ്രസ് നേതൃത്വം ബാങ്ക് ഭരണം കോണ്‍ഗ്രസില്‍ തന്നെ ഉറപ്പിച്ചുനിര്‍ത്തിയത്. പുതിയ ഭരണസമിതി എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാനുള്ള ആലോചനകള്‍ നടക്കുന്നതിനിടയില്‍ പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി മറ്റൊരാളെ പ്രസിഡണ്ടാക്കാന്‍ കോണ്‍ഗ്രസ് കിനാനൂര്‍ -കരിന്തളം മണ്ഡലം പ്രസിഡണ്ട് മനോജ് തോമസ് നടത്തിയ കരുനീക്കങ്ങള്‍ ചര്‍ച്ചയായിട്ടുണ്ട്. മനോജ് തോമസ് മുമ്പ് ജില്ലാ റബ്ബര്‍മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രസിഡണ്ടായിരുന്നു. പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞ ശേഷം കോണ്‍ഗ്രസ് ഭരണത്തിലുള്ള റബ്ബര്‍ സൊസൈറ്റിയെ തകര്‍ക്കാന്‍ കരുക്കള്‍ നീക്കിയത് ചര്‍ച്ചയായതിനിടയിലാണ് കാര്‍ഷിക വികസന ബാങ്ക് ഭരണസമിതിയില്‍ വിള്ളലുണ്ടാക്കാന്‍ നടത്തിയ ചരടുവലികളും പുറത്ത് വന്നത്. ഉമേശനെ പ്രസിഡണ്ടാക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത്. ഇതിന് വിരുദ്ധമായി ഭരണസമിതിയംഗം രാജന്‍ നായരെ പ്രസിഡണ്ടാക്കാനാണ് മനോജ് തോമസ് ചരടുവലികള്‍ നടത്തിയത്. അഗസ്റ്റ്യന്‍ ജോസഫിനെ പ്രസിഡണ്ടാക്കാനായിരുന്നു ആദ്യ ആലോചന. അഗസ്റ്റ്യന്‍ ജോസഫ് അതിന് നിന്നുകൊടുത്തില്ല. ജില്ലാ റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയിലെ ഒരു ജീവനക്കാരനെ അടര്‍ത്തിയെടുത്ത് പാര്‍ട്ട്ണറാക്കി സൊസൈറ്റിക്ക് സമാന്തരമായി റബ്ബര്‍ പാല്‍ സംഭരണം നടത്തിയാണ് സൊസൈറ്റിയെ തകര്‍ക്കാന്‍ കരുക്കള്‍ നീക്കുന്നത്.