പെരിയ ഇരട്ടക്കൊലക്കേസ് നടത്താന്‍ തന്നെ ആരും ഏല്‍പ്പിച്ചിട്ടില്ലെന്ന് സി.കെ.ശ്രീധരന്‍

പെരിയ: പെരിയ ഇരട്ട കൊലപാതക കേസുമായി ബന്ധപ്പെട്ട് നേരത്തെ രേഖകള്‍ കണ്ടിട്ടുണ്ടെന്ന ആരോപണം നിഷേധിച്ച് ആദ്യം വാദിഭാഗത്ത് നില്‍ക്കുകയും പിന്നീട് പ്രതിഭാഗത്തേക്ക് മാറുകയും ചെയ്ത അഡ്വ. സി.കെ ശ്രീധരന്‍.

ആരോപണങ്ങള്‍ ഉന്നയിക്കുന്നത് രാഷ്ട്രീയ പ്രേരിതമായാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്തെങ്കിലും രേഖകള്‍ ഞാന്‍ കോണ്‍ഗ്രസില്‍ ഉള്ളപ്പോള്‍ കണ്ടിരുന്നെങ്കില്‍ പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കില്ലായിരുന്നെന്നും അദ്ദേഹം വിശദീകരിക്കുന്നു. 'ഒരു കാര്യം ഞാന്‍ തുറന്ന് പറയാന്‍ ആഗ്രഹിക്കുകയാണ്. പെരിയയിലെ ദുരന്തവുമായി ബന്ധപ്പെട്ട്, യാതൊരു വിധ പ്രൊസിക്യൂഷനുമായി ബന്ധപ്പെടുന്ന രേഖകള്‍ എന്‍റെ മുമ്പാകെ എത്തുകയോ ആരെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയോ അല്ലെങ്കില്‍ ആ കുടുംബത്തിലെയോ ആരെങ്കിലും എന്നെ നേരിട്ട് സമീപിച്ച് ഈ കാര്യത്തില്‍ എന്തെങ്കിലും നിയമപരമായി ഒരു സംഗതിയും നടത്താന്‍ ആവശ്യപ്പെട്ടിട്ടില്ല. സ്വാഭാവികമായും രാഷ്ട്രീയമായ കാരണങ്ങള്‍ ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലുണ്ട് എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുകയാണ്. സംഭവം നടക്കുന്ന സമയത്ത് ഞാന്‍ കോണ്‍ഗ്രസുകാരനാണ്. സ്വാഭാവികമായും ഞാനവിടെ പോയിരുന്നു അത്രമാത്രം. സി.കെ.ശ്രീധരന്‍ വിശദീകരിച്ചു.