പോലീസിനെ കണ്ട് പുഴയില്‍ ചാടിയ യുവാവ് മരിച്ചു

പരിയാരം: പരിയാരത്ത് പോലീസിനെ കണ്ട് പുഴയില്‍ ചാടിയ യുവാവ് മരിച്ചു. തിരുവട്ടൂര്‍ സ്വദേശി മെഹറൂഫിന്‍റെ (27) മൃതദേഹം കുറ്റിയേരി പുഴക്കരയില്‍ നിന്ന് കണ്ടെത്തി. മണല്‍ക്കടത്ത് സംഘത്തെ പിടികൂടാനെത്തിയ പോലീസിനെ കണ്ട് യുവാവ് പുഴയില്‍ ചാടുകയായിരുന്നു എന്നാണ് വിവരം. ലോറി ഡ്രൈവറായിരുന്നു മെഹറൂഫ്. ശനിയാഴ്ച രാത്രിയാണ് യുവാവിനെ കാണാതായത്. മണല്‍ക്കടത്ത് തടയാനെത്തിയ പൊലീസിനെ കണ്ട് മെഹറൂഫും ഇതര സംസ്ഥാന തൊഴിലാളികളായ നാല് പേരും ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. മെഹറൂഫിന്‍റെ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രക്ഷപ്പെടുന്നതിനിടെ മെഹറൂഫ് പുഴയില്‍ വീണുവെന്നാണ് കരുതുന്നത്. ഇന്ന് രാവിലെയാണ് മൃതദേഹം കരക്കടിഞ്ഞത്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാനോ മറ്റ് നടപടി സ്വീകരിക്കാനോ നാട്ടുകാര്‍ അനുവദിച്ചിട്ടില്ല.

ജില്ലാ കളക്ടര്‍ സ്ഥലത്തെത്തി പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുറ്റിയേരി പുഴക്കരയില്‍ പോലീസിനെ നാട്ടുകാര്‍ തടഞ്ഞിരിക്കുകയാണ്. മെഹറൂഫിനെ കാണാതായ വിവരം ഇന്ന് മാത്രമാണ് ലഭിച്ചതെന്നാണ് പോലീസിന്‍റെ വിശദീകരണം. പയ്യന്നൂര്‍ ഡിവൈഎസ്പി സ്ഥലത്തെത്തി. ഇദ്ദേഹം നാട്ടുകാരുമായി ചര്‍ച്ച നടത്തുകയാണ്.