175 ലിറ്റര്‍ ഗോവന്‍ നിര്‍മ്മിത വിദേശമദ്യവുമായി യുവതി പിടിയില്‍

കാസര്‍കോട്: തെക്കില്‍ വില്ലേജില്‍ പറമ്പ ചെറുകരയില്‍ മദ്യ വേട്ട. 175 ലിറ്റര്‍ ഗോവന്‍ നിര്‍മിത വിദേശ മദ്യവുമായി തെക്കില്‍ സ്വദേശിനി എക്സൈസിന്‍റെ പിടിയിയിലായി. വള്ളിപ്ലാക്കല്‍ വീട്ടില്‍ വിനീതയാണ് (36) പിടിയിലായത്. കേസിലെ ഒന്നാം പ്രതി പെരിയ നാലേക്കറ സ്വദേശി എന്‍ വിനോദ് കുമാറിനെ പിടികൂടാന്‍ കഴിഞ്ഞില്ല. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് ആന്‍ഡ് ആന്‍റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡാണ് മദ്യശേഖരം കണ്ടെത്തിയത്. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) സി.കെ.വി സുരേഷും സംഘവും നടത്തിയ റെയ്ഡിലാണ് മദ്യം പിടികൂടിയത്. തെക്കില്‍ വില്ലേജില്‍ പറമ്പ ചെറുകരയിലെ വീട്ടിലാണ് റെയ്ഡ് നടന്നത്.

20 കാര്‍ബോര്‍ഡ് പെട്ടികളിലായി 175.68 ലിറ്റര്‍ ഗോവ മദ്യമാണ് വീട്ടിലുണ്ടായിരുന്നത്. കേസ് രേഖകളും തൊണ്ടി സാധനങ്ങളും തുടര്‍ നടപടികള്‍ക്കായി കാസര്‍കോട് റേഞ്ചില്‍ ഹാജരാക്കി. ഒന്നാം പ്രതി വിനോദ് കുമാര്‍ മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റിലൂടെ 2484 ലിറ്റര്‍ ഗോവന്‍ മദ്യം കടത്തിയ കേസിലെ പ്രതിയാണ്. ഗ്രേഡ് പ്രിവന്‍റിവ് ഓഫീസര്‍മാരായ നൗഷാദ് കെ, പ്രജിത്ത് കെ ആര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സോനു സെബാസ്റ്റ്യന്‍, അതുല്‍ ടി വി, ഷിജിത്ത്.വി.വി, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ റീന.വി, ധന്യ.ടി.വി എന്നിവരും പരിശോധക സംഘത്തില്‍ ഉണ്ടായിരുന്നു.