ലക്ഷണവുമായി എത്തുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കി

കാഞ്ഞങ്ങാട്: കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സൂക്ഷ്മനിരീക്ഷണം ശക്തമാക്കി. ഇന്‍ഫ്ലുവന്‍സ പോലുള്ള പനി, ശ്വാസകോശ അണുബാധ തുടങ്ങിയ ലക്ഷണങ്ങളോടെ ആസ്പത്രിയില്‍ എത്തുന്ന എല്ലാവര്‍ക്കും കോവിഡ്19 പരിശോധന നിര്‍ബന്ധമാക്കി. റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റ് നടത്തി ഫലം നെഗറ്റീവെങ്കില്‍ ആര്‍ടിപിസിആര്‍ ചെയ്യണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടറുടെ സര്‍ക്കുലറില്‍ പറയുന്നു. രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കി. കോവിഡ് രോഗികളെ പ്രത്യേക വാര്‍ഡില്‍ പാര്‍പ്പിക്കണം.

1435 പേരിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ 4026 രോഗികളാണുള്ളത്. ചുരുക്കം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒമിക്രോണ്‍ വിഭാഗത്തിലെ ഒമിക്രോണ്‍ ജെഎന്‍. 1 വകഭേദമായ എല്‍എഫ്. 7 ആണ് വ്യാപിക്കുന്നത്. ഭയപ്പെടേണ്ട വകഭേദമല്ലെങ്കിലും ശ്രദ്ധാപൂര്‍വം നിരീക്ഷിക്കേണ്ട ഗണത്തിലാണ് ലോകാരോഗ്യ സംഘടന ഇതിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നു. എങ്കിലും പ്രായം കൂടിയവര്‍, നിയന്ത്രണമില്ലാത്ത പ്രമേഹം, അമിതരക്തസമ്മര്‍ദം, ആസ്ത്മ, സിഒപിഡി പോലുള്ള ദീര്‍ഘകാല ശ്വാസകോശരോഗങ്ങള്‍ എന്നിവയുള്ളവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.