തെയ്യം കലാകാരന്‍ ഉറക്കത്തില്‍ മരണപ്പെട്ടു

മാവുങ്കാല്‍: പ്രമുഖ തെയ്യം കലാകാരന്‍ വെള്ളിക്കോത്ത് കാരക്കുഴിയിലെ പ്രകാശന്‍ കലൈപ്പാടി(39)ഉറക്കത്തില്‍ മരണപ്പെട്ടു. ഇന്നലെ വൈകീട്ട് പതിവുപോലെ ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതാണ്. ഇന്ന് രാവിലെ ചലനമില്ലാതെ കണ്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി കാരക്കുഴിയിലെ സമുദായശ്മശാനത്തില്‍ സംസ്ക്കരിക്കും. നീലേശ്വരം കടവുമുതല്‍ ചേറ്റുകുണ്ട് കടവുവരെ ധൂമാവതി, പടിഞ്ഞാര്‍ ചാമുണ്ഡി, കുണ്ടാര്‍ ചാമുണ്ഡി, പന്നിക്കുളത്ത് ചാമുണ്ഡി, ഗുളികന്‍, പുലിചാമുണ്ഡി, കുറത്തി തുടങ്ങിയ തെയ്യങ്ങള്‍ കെട്ടാനുള്ള അവകാശം പ്രകാശന്‍ കലൈപ്പാടിക്കാണ്. 14 വയസുമുതല്‍ ഇതുവരെ എണ്ണമറ്റ തെയ്യക്കോലങ്ങള്‍ കെട്ടി. ഭാര്യ: മല്ലിക മുണ്ടോട്ട്, ഏകമകള്‍: ശ്രീനന്ദ(വിദ്യാര്‍ത്ഥിനി). സഹോദരി: വാസന്തി. പരേതനായ മടിയന്‍ പുത്തൂരാന്‍ കുട്ട്യന്‍റെ മകനാണ്. മാതാവ്: യശോദ.