തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസില്‍ രണ്ടുപേര്‍ കൂടി അറസ്ററില്‍

കാസര്‍കോട്: കുമ്പള ടൗണില്‍ വെച്ച് യുവാവിനെ പട്ടാപ്പകല്‍ കാറില്‍ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ ശേഷം 18,46,127 രൂപ തട്ടിയെടുത്തുവെന്ന കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. കര്‍ണ്ണാടക, ഉപ്പിനങ്ങാടിയിലെ അന്‍സീഫ് (31), ബാന്ദ്ര, മര്‍ദ്ദാല, കഡബയിലെ ഇര്‍ഫാന്‍ (25) എന്നിവരെയാണ് കുമ്പള പോലീസ് ഇന്‍സ്പെക്ടര്‍ കെ.പി വിനോദ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. പുത്തൂരിലെ ഒളിവുകേന്ദ്രത്തില്‍വെച്ചായിരുന്നു അറസ്റ്റ്. പോലീസ് സംഘത്തില്‍ സിപിഒമാരായ ചന്ദ്രന്‍, മനു, വിനോദ്, പ്രശാന്ത് എന്നിവരും ഉണ്ടായിരുന്നു. കേസിലെ മുഖ്യപ്രതിയായ പുത്തിഗെ, ചള്ളങ്കയത്തെ സയ്യിദിനെ(31) നേരത്തെ അറസ്റ്റു ചെയ്തിരുന്നു. മെയ് ആറിനാണ് കേസിനാസ്പദമായ സംഭവം. കുമ്പള ടൗണില്‍ നില്‍ക്കുകയായിരുന്ന കുമ്പള, മുളിയടുക്ക, റഹ്മാനിയ മന്‍സിലിലെ അബ്ദുല്‍ ഷറീദി (32)നെയാണ് തട്ടിക്കൊണ്ടുപോയത്. മൂന്നംഗ സംഘം കാറിനകത്തുവെച്ച് ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്ത ശേഷം 18 ലക്ഷത്തില്‍പ്പരം രൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് അയപ്പിച്ച ശേഷം വൈകുന്നേരം ആറു മണിയോടെ പെര്‍മുദെ ടൗണില്‍ ഇറക്കിവിട്ടുവെന്നാണ് കേസ്.