കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചതില്‍ കെഎസ്ഇബിക്കെതിരെ ജനരോഷം

കാഞ്ഞങ്ങാട് : ചെമ്മട്ടംവയല്‍ അടമ്പിലിലെ എ.കുഞ്ഞിരാമന്‍ പൊട്ടിവീണ വൈദ്യുതിയില്‍ നിന്നും ഷോക്കേറ്റ് മരണപ്പെട്ട സംഭവത്തില്‍ കെഎസ്ഇബിക്കെതിരെ ജനരോഷം. കെഎസ്ഇബി അധികൃതരുടെ കടുത്ത അനാസ്ഥയാണ് കര്‍ഷകന് ദാരുണ അന്ത്യം സംഭവിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. വയലില്‍ കൂടി വരുന്ന വൈദ്യുതി ലൈന്‍ ആറുമാസം മുമ്പ് ഒഴിവാക്കി വയലിന്‍റെ ഇരുകരയില്‍ ഉള്ളവര്‍ക്ക് അതാത് ഭാഗത്തുനിന്നുതന്നെ വൈദ്യുതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ വൈദ്യുതി പ്രവഹിച്ചിരുന്ന താഴ്ന്നുകിടക്കുന്ന വൈദ്യുതി ലൈന്‍ മുറിച്ചുമാറ്റാന്‍ കെഎസ്ഇബി അധികൃതര്‍ തയ്യാറായിരുന്നില്ല. ഇതില്‍ നിന്നാണ് കുഞ്ഞിരാമന് ഷോക്കേറ്റത്. ഇന്നലെ രാവിലെ തോട്ടത്തിലേക്ക് വീണ് കിടക്കുന്ന അടക്ക പറക്കാന്‍ പോയതായിരുന്നു കുഞ്ഞിരാമന്‍. ഉച്ചക്ക് രണ്ടു മണിയോടെയാണ് നാട്ടുകാര്‍ കുഞ്ഞിരാമനെ ഷോക്കേറ്റ് മരിച്ചുകിടക്കുന്നതായി കണ്ടത്. നേരത്തെ ദിനേശ് ബിഡി കമ്പനി തൊഴിലാളിയായിരുന്നു കുഞ്ഞിരാമന്‍. ഭാര്യ ശോഭ (കൊവ്വല്‍പ്പള്ളി). മക്കള്‍: മനോജ് (ഗള്‍ഫ്), മഹിജ, മഹേഷ് (അട്രാ സിമന്‍റ് സെയില്‍സ് എക്സിക്യൂട്ടീവ്). മരുമക്കള്‍: നിഷ, ഗംഗാധരന്‍. സഹോദരങ്ങള്‍: കൃഷ്ണന്‍, നാരായണി. പരേതനായ പരദേശി.