രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കേണ്ട; നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്

തിരുവനന്തപുരം: ഒന്നിലേറെ ബലാത്സംഗക്കേസുകളില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിനോട് യോജിക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനം. തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എയെ എത്തിക്സ് കമ്മിറ്റി അയോഗ്യനാക്കുന്നത് തെറ്റായ കീഴ്വഴക്കം എന്നാണ് കോണ്‍ഗ്രസിന്‍റെ നിലപാട്. യുഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടിയില്‍ ഘടക കക്ഷികള്‍ക്കും സമാന നിലപാടാണ്. അതേസമയം, രാഹുലിനെ പുറത്താക്കിയ നടപടി തുടരും. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന പരാതി നല്‍കിയ ഡി കെ മുരളിയെ ഹിയറിംഗ് നടത്താനാണ് നിയമസഭ പ്രിവിലേജ് ആന്‍റ് എത്തിക്ക്സ് കമ്മിറ്റിയുടെ തീരുമാനം. 23ന് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാന്‍ മുരളിക്ക് എത്തിക്സ് കമ്മിറ്റി നിര്‍ദ്ദേശം നല്‍കി. മുരളിയുടെ പരാതിയില്‍ സാങ്കേതിക പിഴവുണ്ടെന്ന് എത്തിക്സ് കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങള്‍ ഇന്നലെ ഉന്നയിച്ചു. രാഹുലിന്‍റെ കേസുകള്‍ ഉയര്‍ത്തി വിഷയം ക്രമപ്രശ്നമായി ഉന്നയിക്കാന്‍ അവസരം നല്‍കണമെന്നാണ് ഡി കെ മുരളിയുടെ ആവശ്യം. ഇത്തരമൊരു ആവശ്യം എന്തിനാണ് എത്തിക്സ് കമ്മിറ്റി പരിഗണിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യം. മുരളിക്ക് പിന്നാലെ രാഹുലിനെ കൂടി കേട്ടശേഷമായിരിക്കും കമ്മിറ്റി തീരുമാനം. സാങ്കേതിക നടപടികള്‍ നീളുന്നതിനാല്‍ ഈ സമ്മേളനകാലത്ത് അന്തിമനടപടിയുണ്ടാകില്ല. രാഹുലിനെ പുറത്താക്കിയെങ്കിലും എത്തിക്സ് കമ്മിറ്റി അയോഗ്യനാക്കുന്നതിനോട് കോണ്‍ഗ്രസിന് യോജിപ്പില്ല.