ലോക്കപ്പില്‍ നിന്ന് വാറന്‍റ് പ്രതി രക്ഷപ്പെട്ടു

കാസര്‍കോട്: മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ ലോക്കപ്പില്‍ നിന്ന് വാറന്‍റ് പ്രതി രക്ഷപ്പെട്ടു. ഹൊസബെട്ടു, സല്‍മ മന്‍സിലിലെ സിദ്ദിഖ് സാരിഖ് ഫര്‍ഹാനാണ്(29) ഇന്ന് പുലര്‍ച്ചെ രക്ഷപ്പെട്ടത്. വെള്ളം കൊടുക്കുന്നതിനിടയില്‍ പാറാവു നിന്നിരുന്ന പോലീസുകാരനെ തള്ളി മാറ്റി രക്ഷപ്പെടുകയായിരുന്നുവെന്നു പറയുന്നു. സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 2019 മെയ് 25 ന് വൈകുന്നേരം കുഞ്ചത്തൂര്‍ തൂമിനാട് വെച്ച് പോലീസിന് നേരെ കല്ലെറിയുകയും പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് രക്ഷപ്പെട്ടത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു നടന്ന പ്രകടനത്തിനിടയിലാണ് സംഘര്‍ഷം ഉണ്ടായത്. പ്രസ്തുത കേസില്‍ സിദ്ദിഖിനെ കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഒളിവിലായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് ലോക്കപ്പില്‍ നിന്ന് രക്ഷപ്പെട്ടത്. പ്രതിക്കായി പോലീസ് വ്യാപകമായ തെരച്ചില്‍ തുടരുന്നു.