ഒടുവില്‍ മുസ്ലീംലീഗ് വഴങ്ങി; കാഞ്ഞങ്ങാട്ട് 17 സീറ്റില്‍ മത്സരിക്കും

കാഞ്ഞങ്ങാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് നഗരസഭയില്‍ യു.ഡി.എഫ് സീറ്റ് വിഭജനത്തില്‍ ധാരണയായി. ഏത് വിധേനയും ഭരണം തിരിച്ചുപിടിക്കണം എന്നതിനാല്‍ ലീഗിന്‍റെ വിട്ടുവീഴ്ചയിലൂടെയാണ് സീറ്റ് വിഭജനത്തില്‍ ധാരണയായത്. 18 സീറ്റില്‍ ലീഗ് ഉറച്ചുനിന്നിരുന്നുവെങ്കിലും ഒടുവില്‍ മുന്നണി മര്യാദമാനിച്ച് ലീഗ് 17 സീറ്റിന് വഴങ്ങി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 16 സീറ്റിലാണ് ലീഗ് മത്സരിച്ചത്. നാല് വാര്‍ഡുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ലീഗ് 18 സീറ്റ് ആവശ്യപ്പെട്ടത്. 29 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. ഒരു വാര്‍ഡ് സി.എം.പിക്ക് വിട്ടുനല്‍കും. തീരപ്രദേശങ്ങളിലെ മിക്കവാറും സീറ്റുകള്‍ ലീഗിനാണ്. മെയിന്‍ റോഡിന് കിഴക്ക് കണിയാംകുളം, നിലാങ്കര, കവ്വായി വാര്‍ഡുകളിലാണ് ലീഗ് മത്സരിക്കുന്നത്. കവ്വായി വാര്‍ഡില്‍ സക്കീന കോട്ടക്കുന്നാണ് സ്ഥാനാര്‍ത്ഥി. നിലവിലുള്ള കൗണ്‍സിലര്‍മാരില്‍ സെവന്‍സ്റ്റാര്‍ അബ്ദുള്‍ റഹ്മാന്‍ മത്സരിക്കും. ഇന്നലെ വൈകുന്നേരത്തോടെയാണ് യു.ഡി.എഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായത്. സി.എം.പിക്ക് അതിയാമ്പൂര്‍ വാര്‍ഡായിരിക്കും നല്‍കുക.