കാഞ്ഞങ്ങാട്ട് വി.വി.രമേശന്‍, നീലേശ്വരത്ത് മുഹമ്മദ് റാഫി, കാസര്‍കോട്ട് ഷാഹിന ചെയര്‍മാന്‍മാര്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭാ ചെയന്‍മാനായി വി വി രമേശന്‍തെരഞ്ഞെടുക്കപ്പെട്ടു. മുസ്ലീംലീഗിലെ എം പി ജാഫര്‍ നേടിയ 21 വോട്ടുകള്‍ക്കെതിരെ 22 വോട്ടുകളോടെയാണ് രമേശന്‍ ചെയന്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്. ബി ജെ പിയിലെ ബല്‍രാജ് നാലുവോട്ടുകള്‍ നേടി. ഇതു രണ്ടാംതവണയാണ് വി വി രമേശന്‍ കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷനാവുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി രമേശന്‍ ജനവിധി തേടിയിരുന്നു. വൈസ് ചെയര്‍പേഴ്സണായി ലതാ ബാലകൃഷ്ണനെ തിരഞ്ഞെടുക്കാന്‍ തീരുമാനമായി. ലത സിപിഎം പാര്‍ട്ടി മെമ്പറാണ്. അതേസമയം തങ്ങളുടെ സ്ഥാനാര്‍ത്ഥിയായാണ് വിജയിച്ചതെന്ന് ഐഎന്‍എല്‍ നേതൃത്വം അവകാശപ്പെട്ടു. ഐഎന്‍എല്ലിന്‍റെ ചിഹ്നം ത്രാസാണ്. മൊബൈല്‍ഫോണ്‍ ചിഹ്നത്തിലാണ് ലത മത്സരിച്ചത്. നീലേശ്വരം നഗരസഭാ ചെയര്‍മാനായി സിപിഎമ്മിലെ പി.പി.മുഹമ്മദ് റാഫിയേയും വൈസ് ചെയര്‍മാനായി പി.എം.സന്ധ്യയേയും തിരഞ്ഞെടുത്തു. ഇന്ന് രാവിലെയും ഉച്ചക്കുമായി നടന്ന വോട്ടെടുപ്പില്‍ 13 നെതിരെ 21 വോട്ടുകള്‍ക്കാണ് ഇരുവരും തിരഞ്ഞെടുക്കപ്പെട്ടത്. കണിച്ചിറ വാര്‍ഡില്‍ നിന്നുമാണ് മുഹമ്മദ്റാഫിയെ നഗരസഭാ കൗണ്‍സിലറായി തിരഞ്ഞെടുത്തത്. പി.എം.സന്ധ്യ രാംങ്കണ്ടം വാര്‍ഡില്‍ നിന്നും വിജയിച്ചു. മുഹമ്മദ്റാഫിയെ എ.വി.സുരേന്ദ്രന്‍ നിര്‍ദ്ദേശിക്കുകയും പി.വി.സതീശന്‍ പിന്താങ്ങുകയും ചെയ്തു. കാസര്‍കോട് നഗരസഭാ അധ്യക്ഷയായി മുസ്ലീംലീഗിലെ ഷാഹിനാ സലീമിനെ തെരഞ്ഞെടുത്തു. തുരുത്തി 16-ാം വാര്‍ഡില്‍ നിന്ന് 215 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഷാഹിനയെ ചെയന്‍മാന്‍ സ്ഥാനത്തേക്ക് ഹമീദ് ബെദിര നിര്‍ദ്ദേശിച്ചു. നൈമുന്നീസ പിന്തുണച്ചു. ചെയര്‍മാന്‍ സ്ഥാനത്തേക്ക് ബി ജെ പിയില്‍ നിന്ന് ശാരദയും മത്സരിച്ചിരുന്നു. ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന മുസ്ലീംലീഗ് നേതാവ് കല്ലട്ര അബ്ദുല്‍ ഖാദറിന്‍റെ മകളാണ് ഷാഹിന സലീം. എം ബി എ ബിരുദധാരിയാണ്.നേരത്തെ ചെങ്കള പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. ഷാഹിന സലീം നിലവില്‍ വനിതാ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയാണ്. കാസര്‍കോട് നഗരസഭയില്‍ വൈസ് ചെയര്‍മാനായി കെ.എം.ഹനീഫും തിരഞ്ഞെടുക്കുമെന്ന് ഏകദേശ ധാരണയായി. ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന ബള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ ബി ജെ പി അധികാരത്തില്‍ വരാന്‍ സാധ്യതയേറി. തിരഞ്ഞെടുപ്പില്‍ നാട്ടുകാരുടെ അഭ്യര്‍ത്ഥനമാനിച്ചു പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ചുവെന്നാരോപിച്ചു ഗീതയെയും ഇവരുടെ തിരഞ്ഞെടുപ്പു സഹായിയായിരുന്ന നരേന്ദ്ര ഗൗഡയേയും ബി ജെ പിയില്‍ നിന്നു പുറത്താക്കിയിരുന്നു. ഇരുവരെയും പുറത്താക്കിയ നേതൃത്വത്തിന്‍റെ നടപടി പിന്‍വലിച്ചതായി ജില്ലാ പ്രസിഡന്‍റ് എം എല്‍ അശ്വിനി അറിയിച്ചു. ഇതോടെ പഞ്ചായത്ത് ഭരണം ബി ജെ പിക്ക് ഉറപ്പായി. നിരവധി വര്‍ഷങ്ങളായി ബി ജെ പിയാണ് പഞ്ചായത്ത് ഭരണം കൈയാളുന്നത്. തുടര്‍ച്ചയായ മൂന്നാംതവണയാണ് ബി ജെ പി ഇവിടെ അധികാരത്തിലെത്തുന്നത്. ഇതോടെ ബി ജെ പി സ്വതന്ത്രന്‍ പുരുഷോത്തമനുള്‍പ്പെടെ ബി ജെ പിയുടെ അംഗ സംഖ്യ എട്ടായി ഉയര്‍ന്നു. എല്‍ഡി എഫിന് രണ്ടു സീറ്റുണ്ട്. മറ്റു സീറ്റുകള്‍ യു ഡി എഫിനും കക്ഷിരഹിതര്‍ക്കുമാണ്. നാളെയാണ് പഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്.